പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോൻ ചെന്നൈയിൽ അന്തരിച്ചു .80 വയസ്സായിരുന്നു. പക്ഷാഘാതം ബാധിച്ചു വിശ്രമത്തിലായിരുന്നു. ഋതു ദേദ കൽപ്പന ചാരുത നൽകിയ…, പവനരച്ചെഴുതുന്നു കോലങ്ങൾ…തുടങ്ങിയവ ഉൾപ്പെടെ പ്രശസ്തമായ പ്രശസ്ത ഗാനങ്ങൾ പാടിയ അനുഗൃഹീതയായ പാട്ടുകാരിയാണ്. .ദക്ഷിണാ മൂർത്തി സ്വാമിയുടെ പ്രമുഖ ശിഷ്യയായ കല്യാണി മേനോൻ അന്തരിച്ചത് ദക്ഷിണാ മൂർത്തി സ്മൃതിദിനത്തിൽ എന്നതും ശ്രദ്ധേയമായി. പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍ മകനാണ്. രാജീവ് മേനോന്റെ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. സംഗീത അധ്യാപികയുടെ വേഷമാണ് ചെയ്തത്.

എറണാകുളം കാരയ്ക്കാട്ടു മാറായില്‍ ബാലകൃഷ്ണ മേനോന്റെയും രാജമ്മയുടെയും ഏക മകളായ കല്യാണിക്കുട്ടി കലാലയ യുവജനോത്സവത്തിലൂടെയാണ് സംഗീതലോകത്തേക്ക് വരുന്നത്.
എം.ആര്‍. ശിവരാമന്‍ നായരുടെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ച കല്യാണി മേനോന്‍ 1973-ല്‍ തോപ്പില്‍ ഭാസിയുടെ ‘അബല’യില്‍ പാടിയാണു സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. രാമു കാര്യാട്ടിന്റെ ദ്വീപ് (1977) എന്ന ചിത്രത്തില്‍ എം.എസ്. ബാബുരാജ് സംഗീതം നല്‍കിയ ‘കണ്ണീരിന്‍ മഴയത്തും’ എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടി. ചെന്നൈയില്‍ ജോലി നോക്കിയിരുന്ന കല്യാണി മേനോന്‍ വള്ളത്തോള്‍ സെന്ററിന്റെ ആഘോഷങ്ങളുടെ ഭാഗമായി ധനഞ്ജയന്റെ നാടകം ‘മഗ്ദലന മറിയ’ത്തില്‍ പ്രവര്‍ത്തിച്ചു.

കെ. ബാലാജിയുടെ നല്ലതൊരു കുടുംബം (1979) എന്ന ചിത്രത്തിലെ ഇളയരാജ കമ്പോസ് ചെയ്ത ‘സെവ്വനമെ പൊന്‍മേഘമെ’ എന്ന ഗാനത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. 1990-കള്‍ മുതല്‍ എ.ആര്‍. റഹ്മാനുമായി ചേര്‍ന്ന് ആല്‍ബങ്ങള്‍ ചെയ്തു. 1995-ല്‍ പുതിയ മന്നര്‍ഗള്‍ എന്ന ചിത്രത്തില്‍ ‘വാടി സാത്തുകുടി’ 1995-ല്‍ രജനികാന്ത് അഭിനയിച്ച മുത്തു, മണിരത്‌നം സംവിധാനം ചെയ്ത അലെയ്പായുതെയുടെ ടൈറ്റില്‍ ട്രാക്ക്, പാര്‍താലെ പരവസം (2001) സിനിമയിലെ ‘അധിസയാ തിരുമണം’ എന്ന ഗാനവും ഗൗതം മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകള്‍ക്ക് വേണ്ടിയും കല്യാണി പാടി.

റഹ്മാന്റെ വന്ദേമാതാരം ആല്‍ബത്തിലും കല്യാണി പാടിയുണ്ട് . 2018-ല്‍ പുറത്തിറങ്ങിയ 96 ആണ് അവസാന ചിത്രം. ഗോവിന്ദ് വസന്ത ഈണമിട്ട ചിന്‍മയിക്കൊപ്പം ആലപിച്ച കാതലേ കാതലേ എന്ന ഗാനം വലിയ ഹിറ്റുകളിലൊന്നായി മാറി.













