ജനങ്ങള്‍ക്ക് ഭരണാധികാരികളെ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാറ്റാന്‍ ലഭിക്കുന്ന അവകാശം കൊണ്ടു മാത്രം ഭരണാധികാരികളുടെ സ്വേച്ഛാപരമായ ദുര്‍ഭരണത്തിനെതിരായ ഉറപ്പുള്ള സംരക്ഷണമായി അത് മാറണമെന്നില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അഭിപ്രായപ്പെട്ടു. 17-ാമത് ജസ്റ്റിസ് പി.ഡി.ദേശായ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് രമണ. ദൈനം ദിനമായ രാഷ്ട്രീയ സംവാദങ്ങള്‍, വിമര്‍ശനങ്ങള്‍, പ്രതിഷേധ പ്രകടനങ്ങള്‍ എന്നിവ ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഭാഗമാണെന്ന് രമണ പറഞ്ഞു. 17 പൊതുതിരഞ്ഞെടുപ്പുകള്‍ രാജ്യത്ത് നടന്നു. ജനങ്ങള്‍ എട്ടു തവണ ഭരണപാര്‍ടികളെയോ അവയുടെ മുന്നണിയെയോ മാറ്റി പരീക്ഷിച്ചു. അതായത് അമ്പത് ശതമാനം സന്ദര്‍ഭങ്ങളില്‍ ഭരണാധികാരികള്‍ മാറി. വ്യാപകമായ അസമത്വം, നിരക്ഷരത, പിന്നാക്കാവസ്ഥ, ദാരിദ്ര്യം, അവഗണന എന്നിവയെല്ലാം ഉണ്ടായിട്ടും രാജ്യത്തെ ജനങ്ങള്‍ അവരുടെ ദൗത്യം ബുദ്ധിപൂര്‍വ്വം നിര്‍വ്വഹിച്ചു എന്നാണ് ഇത് കാണിക്കുന്നത്. പൊതുസമൂഹം അവരുടെ ധര്‍മം കൃത്യമായി യുക്തിപൂര്‍വ്വം നിര്‍വ്വഹിച്ചു.–അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമൂഹിക മാധ്യമങ്ങള്‍ നിഷ്പക്ഷനീതി നിര്‍വ്വഹണത്തില്‍ വലിയ ശബ്ദകോലാഹലമുണ്ടാക്കുന്നു
നീതിന്യായ വ്യവസ്ഥ ബ്യൂറോക്രസി, നിയമനിര്‍മ്മാണസഭ എന്നിവയില്‍ നിന്നും മാത്രമല്ല, ‘സാമൂഹിക സമ്മര്‍ദ്ദ’ത്തില്‍ നിന്നു കൂടി നിഷ്പക്ഷത പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളുടെ ഇടപെടലിനെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ‘ഒരുപാട് ശബ്ദം’ ഉണ്ടാക്കുന്നതായി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.