വയനാട് മുട്ടില്‍ മരംമുറിക്കേസ് പ്രതികളായ സഹോദരത്രയം ഒടുവില്‍ പിടിയിലായി. ഏറണാകുളത്ത് ആഴ്‌ചകളായി ഒളിച്ചു താമസിച്ച് ഹൈക്കോടതിയില്‍ രണ്ടു തവണ ഹര്‍ജികള്‍ നല്‍കി രക്ഷപ്പെടാന്‍ നിരന്തരം ശ്രമിച്ചിട്ടും അവരെ പിടിക്കാന്‍ കഴിയാതിരുന്ന പൊലീസിന് ഹൈക്കോടതി ഇന്നലെ കടുത്ത വിമര്‍ശനം നടത്തിയതോടെ പ്രതികളെ പിന്‍തുടരാനും യുദ്ധകാലാടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാനും സാധിച്ചു. റോജി അഗസ്‌റ്റിന്‍, ആന്റോ അഗസ്‌റ്റിന്‍, ജോസുകുട്ടി അഗസ്‌റ്റിന്‍ എന്നിവരാണ് ഏറണാകുളത്തു നിന്നും വയനാട്ടേക്കുള്ള യാത്രാമധ്യേ പൊലീസിന്റെ പിടിയിലായത്. എഴുന്നൂറില്‍പരം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടും ഒറ്റ പ്രതിയെ പോലും പിടിക്കാത്തതില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കുറ്റിപ്പുറം മിനി പമ്പയില്‍ നിന്ന് തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
എറണാകുളത്തുനിന്ന് വയനാട്ടിലേക്ക് പോകുന്ന വഴിയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതികളെ പിടികൂടിയത്. ക്രൈംബ്രാഞ്ച് സംഘം ആലുവ മുതല്‍ ഇവരെ പിന്തുടര്‍ന്നിരുന്നു. പാലിയേക്കരയില്‍ വെച്ച് പ്രതികളെ തടഞ്ഞെങ്കിലും രക്ഷപ്പെട്ടു.
പ്രതികളുടെ അമ്മ ഇന്നു രാവിലെ മരിച്ചിരുന്നു. മാതാവിന്റെ മരണ സാഹചര്യത്തില്‍ കീഴടങ്ങാന്‍ തയ്യറാണെന്നും പത്ത് ദിവസത്തെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ ഇന്നുരാവിലെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവെയാണ് പ്രതികളെ അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്. സംസ്‌കാര ചടങ്ങില്‍ പ്രതികള്‍ക്ക് പങ്കെടുക്കാന്‍ സൗകര്യം ഒരുക്കുവാൻ തയ്യാറാണെന്ന് കോടതിയിൽ സർക്കാർ അഭിഭാഷകൻ വ്യക്തമാക്കുകയും ചെയ്തു.