• Home
  • latest news
  • സോണിയയുടെ ഏത്‌ ഓര്‍ഡറും അനുസരിക്കും!! ക്യാപ്‌റ്റന്‍ ഇങ്ങനെ മലക്കം മറിഞ്ഞതിനു പിന്നിലെ രഹസ്യം

സോണിയയുടെ ഏത്‌ ഓര്‍ഡറും അനുസരിക്കും!! ക്യാപ്‌റ്റന്‍ ഇങ്ങനെ മലക്കം മറിഞ്ഞതിനു പിന്നിലെ രഹസ്യം

ശനിയാഴ്‌ച രാവിലെ കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ സോണിയ ഗാന്ധിക്ക്‌ പഞ്ചാബിലെ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടെന്ന്‌ ഭീഷണിക്കത്തെഴുതിയ പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്‌ ഉച്ചതിരിഞ്ഞപ്പോഴേക്കും നേരെ യു-ടേണടിച്ച്‌ മലക്കം മറിഞ്ഞു. നവജോത്‌ സിദ്ദുവിനെ അംഗീകരിക്കില്ലെന്ന്‌ പറഞ്ഞ അമരീന്ദര്‍ സിദ്ദു സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷനായിക്കോട്ടെ എന്ന്‌ സമ്മതിച്ച കൗതുകമാണ്‌ പഞ്ചാബിലുണ്ടായത്‌. എന്നാല്‍ തനിക്ക്‌ താല്‍പര്യമുള്ള രണ്ടു പേരെ വര്‍ക്കിങ്‌ പ്രസിഡണ്ടുമാരായി നിയമിക്കാന്‍ ഹൈക്കമാന്‍ഡ്‌ തീരുമാനിച്ചതോടെ സിദ്ദുവിനെ വരുതിയില്‍ നിര്‍ത്താന്‍ അമരീന്ദര്‍ ശ്രമിക്കുമെന്നുറപ്പായി. മന്ത്രിസഭയുടെ കാര്യത്തില്‍ സിദ്ദു ഇടപെടാന്‍ പാടില്ലെന്ന നിബന്ധനയും അംഗീകരിക്കപ്പെട്ടു. സോണിയക്ക്‌ ഭീഷണിക്ക്‌ത്ത്‌ അയച്ചതിനു പിന്നാലെ, കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്റെ ചുമതലയുള്ള ഹരീഷ്‌ റാവത്ത്‌ അമരീന്ദറിനെ സന്ദര്‍ശിച്ച്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പാര്‍ടി പ്രസിഡണ്ടായ സിദ്ദു ഇടപെടില്ല എന്ന്‌ ഉറപ്പുനല്‍കിയ ശേഷമാണ്‌ അമരീന്ദര്‍ മനം മാറ്റിയത്‌.

അമരീന്ദറിന്റെ ഈ രാഷ്ട്രീയ മലക്കം മറിച്ചലിന്റെ പിന്നിലെ രഹസ്യം തേടുകയാണ്‌ നിരീക്ഷകര്‍. അവരുടെ അനുമാനം ഇവയാണ്‌.

1. ബി.ജെ.പി.യുമായി നേരത്തെ അടുത്ത ബന്ധം ഉണ്ടായിരുന്ന വ്യക്തിയാണ്‌ അമരീന്ദര്‍. മോദിയുമായും നല്ല സൗഹൃദമാണ്‌. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനത്ത്‌്‌ വന്നില്ലായിരുന്നെങ്കില്‍ താന്‍ ബി.ജെ.പി. യില്‍ ചേരാന്‍ ആലോചിച്ചിരുന്നു എന്ന്‌ അമരീന്ദര്‍ മുന്‍പ്‌ പറഞ്ഞിരുന്നുവത്രേ. കര്‍ഷകസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പഞ്ചാബില്‍ ബി.ജെപി.ക്ക്‌ നില്‍ക്കക്കള്ളിയില്ലാത്ത കാലമാണിത്‌. സഖ്യകക്ഷിയായ അകാലിദളും കാര്‍ഷിക നിയമത്തിന്റെ പേരില്‍ വേര്‍പെട്ടുപോയി. നഷ്ടപ്പെട്ട പ്രതാപം പഞ്ചാബില്‍ തിരിച്ചുപിടിക്കണമെങ്കില്‍ ജനപ്രീതിയുള്ള നേതാവിന്റെ പിന്തുണ വേണം. അമരീന്ദറിനെ സ്വാധീനിച്ച്‌ കര്‍ഷകസമരം ഒതുക്കിത്തീര്‍ക്കാനും അതു വഴി സ്വാധീനം തിരിച്ചു പിടിക്കാനും ബി.ജെ.പി. ശ്രമിക്കുന്നുണ്ടത്രേ. അമരീന്ദര്‍ ഇപ്പോള്‍ ബി.ജെ.പി. പക്ഷത്തേക്കു വന്നാല്‍ ഒരു തരത്തിലും ജനം അംഗീകരിക്കില്ല, അതോടെ അമരീന്ദറിന്റെ തന്നെ ജനപിന്തുണ ഇല്ലാതാവുകയും ചെയ്യും. ബി.ജെ.പി.ക്ക്‌ പിന്നെ ഇദ്ദേഹത്തെ കൊണ്ട്‌ ഒരുകാര്യവും ഇല്ല. അതിനാല്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുക, അനുകൂലസാഹചര്യം വരുമ്പോള്‍ ആലോചിക്കുക എന്നതാണ്‌ തന്ത്രം.

നവ ജോത് സിദ്ദു

2. സിദ്ദുവിന്റെ അവകാശ വാദങ്ങളുടെ കതിരും പതിരും വെളിപ്പെടാന്‍ അവസരം ഒരുക്കുക. കോണ്‍ഗ്രസിനെ നയിക്കാന്‍ സിദ്ദുവിനുള്ള ശേഷിയില്ലായ്‌മ വെളിപ്പെട്ടാല്‍ പിന്നെ അമരീന്ദറിന്‌ ജോലി എളുപ്പമാകും.
3. അമീരന്ദറിന്‌ പഴയ ജനാരാധന ഇപ്പോള്‍ ഗ്രാമങ്ങളില്‍ ഇല്ല. നേരത്തെ ഗ്രാമങ്ങളിലെ ജനങ്ങള്‍ ആവേശത്തോടെയായിരുന്നു ഇദ്ദേഹത്തെ കേട്ടിരുന്നത്‌. ആ സ്ഥാനം ഇപ്പോള്‍ സിദ്ദു കൈക്കലാക്കുന്നു എന്ന സംശയം ഉണ്ട്‌. അതിനാല്‍ പഴയതു പോലെ കൈവിട്ട കളി ബുദ്ധിപരമല്ല. അടുത്ത ഇലക്ഷനിലും അമരീന്ദര്‍ മുഖ്യമന്ത്രിപദം കൈവിടാതെ നോക്കാനാണ്‌ നീക്കം.
4. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അടുപ്പിക്കാതെ സംഘടനയിലൊതുക്കി നിര്‍ത്തുക. ഗവണ്‍മെന്റുമായി ബന്ധപ്പെട്ട്‌ പാര്‍ടിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ സിദ്ദു കെട്ടിമറിഞ്ഞ്‌ സ്വീകാര്യത നഷ്ടപ്പെട്ടു കൊള്ളും എന്ന്‌ അമരീന്ദര്‍ ചിന്തിക്കുന്നു. പാര്‍ടിക്കെതിരെ സമൂഹത്തില്‍ വിമര്‍ശനം ശക്തമാകും. സിദ്ദുവിന്റെ പ്രതിച്ഛായ തകരും. ഇതോടെ സിദ്ദുവിനെ പുറത്തുകളയാന്‍ എളുപ്പമാകുമെന്ന്‌ അമരീന്ദര്‍ ചിന്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

സോണിയയുടെ ഏത്‌ ഓര്‍ഡറും അനുസരിക്കും!! ക്യാപ്‌റ്റന്‍ ഇങ്ങനെ മലക്കം മറിഞ്ഞതിനു പിന്നിലെ രഹസ്യം - The Political Editor