ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ പ്രയോജനം നേരത്തെ കിട്ടിക്കൊണ്ടിരിക്കുന്ന അതേ അളവില്‍ മുസ്ലീങ്ങള്‍ക്ക് തുടര്‍ന്നും കിട്ടുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉറപ്പു നല്‍കി. പറഞ്ഞ വാക്ക് മാറ്റിപ്പറയുന്നവരല്ല ഞങ്ങള്‍, ഇപ്പോള്‍ മുസ്ലീങ്ങള്‍ക്ക് കിട്ടുന്നത് തുടരുമെന്നും പുറമേ മറ്റ് വിഭാഗത്തിന് അര്‍ഹമായത് നല്‍കുമെന്നുമാണ് ഞങ്ങള്‍ പറയുന്നത്–മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു. ഇക്കാര്യം ന്യായമായതിനാലാണ് പ്രതിപക്ഷ നേതാവ് ആദ്യം ഇതിനെ പിന്തുണച്ചത്. മുസ്ലീംലീഗിന്റെ വാദങ്ങള്‍ നമ്മുടെ സമൂഹത്തിന് ഗുണകരമല്ല, സമൂഹത്തിന്റെ ഇപ്പോഴത്തെ സ്വഭാവത്തില്‍ തീ കോരിയിടുന്ന പരിപാടിക്ക് നിങ്ങളാരും നില്‍ക്കരുത്–മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ചു തന്നെയാണ് ഇപ്പോള്‍ മുസ്ലീങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നത്. ഇതില്‍ ഒരു മാറ്റവും വരുത്തില്ല എന്ന് പറഞ്ഞാല്‍ അതിനര്‍ഥം സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഉപേക്ഷിക്കില്ല എന്ന് തന്നെയല്ലേ എന്ന് പിണറായി വിജയന്‍ ചോദിച്ചു. സച്ചാര്‍ കമ്മിറ്റിയില്‍ ഒതുങ്ങി നിന്നില്ല സര്‍ക്കാര്‍. അതിനപ്പുറത്ത് മറ്റ് അവശ വിഭാഗങ്ങളെയും കണ്ടു. അതാണ് നടപ്പാക്കുന്നത്. 80 ശതമാനം ആനുകൂല്യം എന്നതില്‍ ഇപ്പോള്‍ എത്ര അളവാണ് കിട്ടുന്നത് അത് തുടരും. ചിലര്‍ വെറുതെ തെറ്റായി കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിന്റെ ഇപ്പോഴത്തെ സ്വഭാവത്തില്‍ തീ കോരിയിടുന്നതിനാണ് സഹായിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.













