• Home
  • latest news
  • ഗല്‍വാനു ശേഷം ഇന്ത്യ-ചൈന ഭായി ഭായി ആയെന്നാണോ കരുതുന്നത്‌…ഇല്ല, ഇരുവരും മൂര്‍ച്ഛ കൂട്ടുകയാണ്‌, ചില സംഭവങ്ങള്‍ അറിയുക…
Image

ഗല്‍വാനു ശേഷം ഇന്ത്യ-ചൈന ഭായി ഭായി ആയെന്നാണോ കരുതുന്നത്‌…ഇല്ല, ഇരുവരും മൂര്‍ച്ഛ കൂട്ടുകയാണ്‌, ചില സംഭവങ്ങള്‍ അറിയുക…

ലോകമാകെ ശ്രദ്ധിച്ച ഒരു സംഭവം കഴിഞ്ഞ ആഴ്‌ചയിലുണ്ടായത്‌ ചൈനീസ്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ടി അതിന്റെ 100-ാം ജന്മവാര്‍ഷികം ആഘോഷിച്ചതാണ്‌. പക്ഷേ നമ്മള്‍ അറിയാതിരുന്ന ഒരു കാര്യം, ചൈനക്ക്‌ ആശംസ അയക്കാതിരുന്ന ഏക അയല്‍രാജ്യം ഇന്ത്യ മാത്രമാണെന്നതാണ്‌… അതില്‍ കാര്യങ്ങള്‍ നിന്നില്ല. ചൈനയ്‌ക്ക്‌ ഏറ്റവും ശത്രുതയുള്ള പ്രദേശമാണ്‌ തിബറ്റ്‌. ദലായ്‌ ലാമയെ ചൈന ഇതു വരെ അംഗീകരിച്ചിട്ടില്ല. ദലായ്‌ലാമയ്‌ക്ക്‌ അഭയം കൊടുത്തതിന്റെ പേരില്‍ ചൈന ഇന്ത്യയുമായും നേരത്തെ ഇടഞ്ഞിട്ടുണ്ട്‌. തിബത്തിന്റെ കാര്യത്തില്‍ അതിനു ശേഷം നയതന്ത്രപരമായ സമീപനമാണ്‌ ഇന്ത്യ എടുത്തുപോന്നത്‌. എന്നാല്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദലായ്‌ ലാമയുടെ 86-ാം ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്‌ ആശംസ നേര്‍ന്ന കാര്യം പരസ്യമായി പ്രഖ്യാപിച്ചു. ഫോണില്‍ ലാമയുമായി സംസാരിച്ചതായി അദ്ദേഹം ട്വീറ്റ്‌ ചെയ്‌തു. ഉറപ്പായും ഈ പരസ്യപ്പെടുത്തലിനു പിന്നിലെ ഉദ്ദേശ്യം ചൈനയക്ക്‌ ഒരു സന്ദേശമാണ്‌–ചൈനയുടെ താല്‍പര്യം മാനിച്ച്‌ ഇന്ത്യ പെരുമാറില്ല എന്നത്‌. മറ്റൊരര്‍ത്ഥത്തില്‍ ചൈനയെ പ്രകോപിപ്പിക്കുകയുമാണ്‌. ചിലപ്പോള്‍ ഒരു യുദ്ധത്തിന്‌ ഇത്രയും മതിയാകും എന്നതാണ്‌ സാഹചര്യം.

ദലായ്‌ ലാമ

ചൈനയും വെറുതെയിരിക്കുന്നില്ല. പ്രകോപനത്തിന്‌ തിരിച്ചും പ്രകോപനവുമായി അവര്‍ അതിര്‍ത്തിയില്‍ വീണ്ടും കോപ്പു കൂട്ടുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ ജൂലായ്‌ ആറിന്‌ ലഡാക്കിലെ ദെംചുക്ക്‌ മേഖലയില്‍ സിന്ധുനദിക്കരയുടെ ഒരു ഭാഗത്ത്‌ ചൈനീസ്‌ സൈനിക സാന്നിധ്യം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്‌. സിവിലിയന്‍മാരും അവിടെയെത്തിയതായി പറയുന്നു. അവര്‍ ചൈനീസ്‌ പതാകകളും ബാനറുകളു ഉയര്‍ത്തി. 5 ചൈനീസ്‌ പട്ടാളവാഹനങ്ങളിലാണ്‌ എല്ലാവരും എത്തിയതെന്നും പറയുന്നു.

ഇന്ത്യൻ മണ്ണിൽ വന്ന് ഈ പ്രകടനം നടത്തിയ സമയം ആണ്‌ പ്രധാനം. ലഡാക്കിലെ ഇന്ത്യന്‍ ഗ്രാമീണര്‍ ദലായ്‌ ലാമയുടെ ജന്മദിനം ആഘോഷിക്കുകയായിരുന്നു അപ്പോള്‍ എന്നാണ്‌ വാര്‍ത്ത. അതായത്‌ ഇന്ത്യ ദലായ്‌ലാമയെ കൊണ്ടാടുമ്പോള്‍ ചൈന പ്രകോപനത്തിന്റെ മുന കൂര്‍പ്പിക്കുകയാണ്‌.
ഇത്‌ പൊട്ടിത്തെറിയില്‍ എത്തുമ്പോള്‍ , മറ്റൊരു ഗാല്‍വാന്‍ സംഭവിക്കുമ്പോള്‍ മാത്രമായിരിക്കും ലോകം കാര്യമറിയുക.

ഗാല്‍വാന്‍ സംഘര്‍ഷത്തിനു ശേഷം കഴിഞ്ഞ ഏപ്രില്‍-മെയ്‌ മാസങ്ങളിലാണ്‌ ഇന്ത്യ,ചൈന പട്ടാളങ്ങള്‍ കാര്യമായ ഒരു പിന്‍വാങ്ങല്‍ നടപടി അതിര്‍ത്തിയില്‍ നടത്തിയത്‌. പക്ഷേ അകത്ത്‌ വീണ്ടും സംഘര്‍ഷത്തിന്റെ വിത്തുകള്‍ വിതയ്‌ക്കപ്പെടുന്നുണ്ട്‌ എന്ന സൂചനയാണ്‌ പുറത്തു വരുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *