പുതുക്കിയ കേന്ദ്ര കാബിനറ്റ് യോഗം സത്യപ്രതിജ്ഞ കഴിഞ്ഞ് 24 മണിക്കൂറിനകം ചേര്‍ന്ന് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നു. വൈകീട്ട് 5.15-ന് ആരംഭിച്ച് ഒരു മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങള്‍ വിവിധ മന്ത്രിമാര്‍ പ്രഖ്യാപിച്ചു.
1. ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള ഡി.എ, ഡി.ആര്‍. എന്നിവയുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.
2. കാര്‍ഷിക മേഖലയില്‍ വലിയ പ്രഖ്യാപനം നടത്തിയിരിക്കയാണ്. പുതിയ കാര്‍ഷിക നിയമത്തില്‍ പ്രസക്തി നഷ്ടപ്പെടുത്തിയിരുന്ന അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് മാര്‍ക്കറ്റിങ് കമ്മിറ്റിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനുള്ള തീരുമാനം കര്‍ഷകസമരത്തിന്‍രെ പശ്ചാത്തലത്തില്‍ പ്രസക്തമാണ്. എ.പി.എം.സി.കളുടെ അടിസ്ഥാനവികസനത്തിനായി ഒരു ലക്ഷം കോടി രൂപ നീക്കി വെക്കുന്നതായാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരുടെ പ്രധാന പരാതികളിലൊന്നായിരുന്നു പുതിയ കാര്‍ഷിക നിയമത്തില്‍ എ.പി.എം.സി.യെ ഇല്ലാതാക്കിക്കളഞ്ഞു എന്നത്.
അതേസമയം, കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ സാധ്യമല്ലെന്ന് കൃഷിമന്ത്രി നേരേന്ദ്രസിങ് തോമര്‍ ആവര്‍ത്തിക്കുകയും ചെയ്‌തിരിക്കുന്നു. അതൊഴിച്ച് മറ്റ് പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന വാഗ്‌ദാനം മന്ത്രി മുന്നോട്ടു വെച്ചു.
സര്‍ക്കാരിന്റെ മുഖച്ഛായക്ക് വലിയ മങ്ങലേല്‍പ്പിച്ച ഒന്നായി തുടരുന്നതാണ് കര്‍ഷകസമരം. പുതിയ മുഖം തേടുന്ന സര്‍ക്കാര്‍ സമരത്തിനെ തണുപ്പിക്കാനുള്ള ശ്രമം ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ തുടങ്ങി എന്ന സന്ദേശമാണ് എ.പി.എം.സി.കള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചതിലൂടെ നല്‍കുന്നത്.
3. കാര്‍ഷിക മേഖലയില്‍ തന്നെ മറ്റൊരു പ്രഖ്യാപനം കേരളത്തിനു കൂടി വലിയതോതില്‍ താല്‍പര്യമുണര്‍ത്തുന്നതാണ്. നാളീകേര കര്‍ഷകരെ ഉദ്ദേശിച്ചാണിത്. മൂന്ന് ശതമാനം പലിശയ്‌ക്ക് രണ്ടു കോടി രൂപ വരെ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. മാത്രമല്ല, നാളീകേര വികസന കോര്‍പറേഷന്‍ സി.ഇ.ഒ. ഒരു കര്‍ഷകന്‍ ആയിരിക്കണം എന്ന നിബന്ധന സര്‍ക്കാര്‍ മുന്നോട്ടു വെച്ചിരിക്കുന്നു. നാളീകേര കര്‍ഷകരെ സഹായിക്കാനുള്ള പദ്ധതിയായാണ് കൃഷിമന്ത്രി തോമര്‍ ഈ പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്.
4. മന്ത്രിസഭയുടെ മറ്റൊരു സുപ്രധാന തീരുമാനം ആരോഗ്യവുമായി ബന്ധപ്പെട്ടതാണ് എന്നതും ശ്രദ്ധേയം. കഴിഞ്ഞവര്‍ഷം15,000 കോടി നീക്കി വെച്ച സ്ഥാനത്ത് ഇത്തവണ കൊവിഡ് പ്രതിരോധത്തിനായുള്ള അടിയന്തിര പ്രവര്‍ത്തനത്തിന് 23,123 കോടി രൂപ നീക്കിവെക്കാന്‍ തീരുമാനിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.
കൊവിഡ് പ്രതിരോധത്തിലെ പരാജയത്തിന്റെ പേരില്‍ മോദി സര്‍ക്കാരിന്റെ മുഖം ഏറെ വഷളായ സാഹചര്യത്തില്‍ മുഖം മിനുക്കാനുള്ള വലിയ ശ്രമമായാണ് ഇത് വിലയിരുത്തേണ്ടത്.
മന്ത്രിസഭാതീരുമാനം വിശദീകരിക്കാന്‍ ഐ.ടി.മന്ത്രി അനുരാഗ് താക്കൂര്‍, ആരോഗ്യവകുപ്പു മന്ത്രി മന്‍സൂഖ് മന്‍ഡാവിയ, കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ എന്നിവരാണ് എത്തിയത് എന്നതും ശ്രദ്ധേയമായി. മോദി സര്‍ക്കാരിന് ഏറ്റവും പ്രതിച്ഛായാ നഷ്ടം ഉണ്ടാക്കിയ സംഭവങ്ങള്‍ അരങ്ങേറിയത് ഈ മൂന്നു വകുപ്പുകളുമായി ബന്ധപ്പട്ടായിരുന്നു.













