തിരുവനന്തപുരത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനം മറ്റൊരു പരിഭ്രാന്തിയിലായി. എന്നാല്‍ സിക്ക രോഗബാധിതര്‍ കൊവിഡ് പോലെ മറ്റുള്ളവര്‍ക്ക് രോഗം പരത്തില്ല. കൊതുകുകള്‍ മുഖേനയാണ് രോഗം പകരുക. ഇത് തടയുകയാണ് വേണ്ടത്. ചിക്കൻഗുനിയയും ഡെങ്കിയും പടർത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്കയ്ക്കും കാരണം.പകൽ സമയത്താണ് ഈഡിസ് കൊതുകുകൾ കടിക്കുന്നത്. ഗർഭിണികളിലെ രോഗബാധ കുഞ്ഞിനെ മാനസികവും ശാരീരികവുമായ വൈകല്യത്തിന് ഇടവരുത്തും. ബുദ്ധിമാന്ദ്യം, കാഴ്‌ചക്കുറവ്, നാഡീതളർച്ച എന്നിവയുണ്ടാകാം. മുതിർന്നവർക്കും നാഡീസംബന്ധമായ പ്രശ്ങ്ങളുണ്ടാകാം. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. വൈറസ് ബാധിതരിൽ സാധാരണ രോഗലക്ഷണങ്ങൾ കാണാറില്ല.ആർ.ടി.പി.സി.ആർ പരിശോധനയിലൂടെയാണ് സാന്നിദ്ധ്യം ഉറപ്പാക്കുന്നത്. ലക്ഷണങ്ങളുള്ളവർ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗാവസ്ഥ രൂക്ഷമെങ്കിൽ ചികിത്സ തേടണം.ഗർഭിണികൾ, മാതൃത്വത്തിനായി തയ്യാറെടുക്കുന്നവർ, കൊച്ചുകുട്ടികൾ എന്നിവർക്ക് കൊതുകു കടിയിൽ നിന്ന് സംരക്ഷണം നൽകണം. വീടും പരിസരവും സ്ഥാപനങ്ങളും വെള്ളം കെട്ടിനിൽക്കാതെ സംരക്ഷിക്കണം, ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ട്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം.













