• Home
  • latest news
  • സ്റ്റാന്‍സ്വാമി : ഭരണകൂട ഭീകരതയുടെ രക്തസാക്ഷി

സ്റ്റാന്‍സ്വാമി : ഭരണകൂട ഭീകരതയുടെ രക്തസാക്ഷി

ജാമ്യത്തിന്‌ കാത്തു നില്‍ക്കാതെ സ്റ്റാന്‍സ്വാമി മടങ്ങി, മുംബൈ ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേ ആണ് ആ ഖേദകരമായ വിവരം കോടതി അറിഞ്ഞത്. ജയിലില്‍ വെച്ച്‌ കൊവിഡ്‌ പോസിറ്റീവ്‌ ആയതിനെത്തുടര്‍ന്ന്‌ സ്വാമിയെ ഒരു മാസം മുമ്പ്‌ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റിയിരുന്നു. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ 1.30-ന്‌ സ്വാമിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ തുടങ്ങവേ ഹോളി ഫാമിലി ആശുപത്രിയിലെ ഡോ. ഇയാന്‍ ഡിസൂസയാണ്‌ സ്‌റ്റാന്‍ സ്വാമി മരിച്ചുപോയെന്ന വിവരം കോടതിയെ അറിയിച്ചത്‌.

സ്വാമിയുടെ അതിദയനീയമായ ആരോഗ്യാവസ്ഥ പോലും ഇന്ത്യന്‍ ഭരണകൂടത്തിന്റെ പോകട്ടെ, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പോലും സമയോചിത കാരുണ്യത്തിന്റെ ഇടപെടൽ പരിധിയില്‍ വന്നില്ല.
84 വയസ്സുള്ള സ്റ്റാന്‍സ്വാമി എന്ന ജസ്വീട്ട്‌ വൈദികന്‍ ഒരു പോരാളിയുടെ ജീവിതം അടയാളപ്പെടുത്തിയിട്ടാണ്‌ പിന്‍വാങ്ങുന്നത്‌. മുംബൈ ഹോളി ഫാമില്‌ ആശുപത്രിയില്‍ തിങ്കളാഴ്‌ച പുലര്‍ച്ചെ 4.30-ന്‌ അതിതീവ്രമായ ഹൃദയാഘാതം അ്‌ദ്ദേഹത്തിന്റെ ജീവന്‍ അപഹരിച്ചു. പാര്‍ക്കിന്‍സണ്‍സ്‌ രോഗം ഉള്‍പ്പെടെ ബാധിച്ച്‌ അതി ഗുരുതരാവസ്ഥയിലായിട്ടും സര്‍ക്കാര്‍ സ്‌്‌റ്റാന്‍ സ്വാമിയെ വിട്ടയച്ചില്ല. സാമാന്യ നീതി പോലും ഈ വൈദികനോട്‌ കാണിച്ചില്ല. കോടതി ഉത്തരവനുസരിച്ച്‌ അദ്ദേഹത്തെ മെയ്‌ 28-ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമെന്ന്‌ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു കോടതിയുടെ ഇടപെടല്‍. കഴിഞ്ഞയാഴ്‌ച ആരോഗ്യാവസ്ഥ ദയനീയമായി. സ്‌റ്റാന്‍ സ്വാമിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാത്രിയോടെ സ്ഥിതി കൂടുതല്‍ വഷളായി.

മുംബൈ തലോജ ജയിലില്‍ അടയ്‌ക്കപ്പെട്ടിരിക്കയായിരുന്ന സ്റ്റാന്‍സ്വാമിക്ക്‌ ജാമ്യം നല്‍കുന്നതിനെ എന്‍.ഐ.എ. നിരന്തരമായി എതിര്‍ത്തു. ആരോഗ്യാവസ്ഥ ദയനീയമാണെന്നും വൈദ്യസഹായം ലഭ്യമാക്കണമെന്നും സ്വാമി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടപ്പോഴും സര്‍ക്കാര്‍ എതിര്‍ത്തു. ഇങ്ങനെ തുടരുകയാണെങ്കില്‍ ഉടനെ മരിക്കും എന്ന്‌ സ്‌്‌റ്റാന്‍സ്വാമി തന്റെ ഇടക്കാല ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. സ്‌റ്റാന്‍സ്വാമിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച്‌ കൃത്യമായ തെളിവ്‌ ഇതുവരെ ഇല്ല എന്നായിരുന്നു എന്‍.ഐ.എ. മെയ്‌ അവസാനം പോലം വാദിച്ചത്‌. സ്വാമി ഒരു മാവോയിസ്‌റ്റാണെന്നും പുറത്തിറങ്ങിയാല്‍ അദ്ദേഹം രാജ്യത്ത്‌ അസ്വസ്ഥത സൃഷ്ടിക്കുമെന്നും ആയിരുന്നു ജാമ്യം നല്‍കുന്നതിന്‌ തടസ്സമായി ദേശീയ അന്വേഷണ ഏജന്‍സി ആരോപിച്ചത്‌. രോഗശയ്യയില്‍ ജീവച്ഛവം പോലെ കിടന്ന മനുഷ്യനെ കുറിച്ചായിരുന്നു ഈ വിലയിരുത്തല്‍.

എന്തായിരുന്നു സ്റ്റാന്‍സ്വാമിയുടെ ‘കുറ്റം’

യു.എ.പി.എ. വകുപ്പനുസരിച്ചായിരുന്നു സ്റ്റാന്‍സ്വാമിയെ ഭരണകൂടം തടവിലാക്കിയത്‌. 2017 ഡിസംബര്‍ 31-ന്‌ പുനെക്കടുത്തുള്ള ഭീമകൊറേഗാവില്‍ യുദ്ധസ്‌മാരകത്തിനു സമീപം സംഘടിപ്പിച്ച ദളിത്‌ സമ്മേളനമായ എല്‍ഗാര്‍ പരിഷത്തില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നതായിരുന്നു സ്വാമിയുടെ മേലുള്ള കുറ്റം.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ സ്വാതന്ത്ര്യത്തിനായി ഭീമകൊറേഗാവില്‍ നടന്ന ദളിതരുടെ കലാപത്തിന്റെ ഓര്‍മ പുതുക്കാനായിരുന്നു 2017-ല്‍ എല്‍ഗാര്‍ പരിഷത്‌ സംഘടിപ്പിച്ചത്‌. സമ്മേളനത്തിന്റെ ഭാഗമായി അക്രമം ഉണ്ടായി എന്നതായിരുന്നു കുറ്റം.ഈ സമ്മേളനത്തില്‍ മാവോവാദികള്‍ക്ക്‌ പങ്കുണ്ടായിരുന്നു എന്നാരോപിച്ചായിരുന്നു ഇന്ത്യയിലെ പ്രമുഖരായ അരഡസനിലേറെ സാമൂഹികപ്രവര്‍ത്തകരെ നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ വേട്ടയാടി പിടിച്ചത്‌. അതിലൊരാളായിരുന്നു സ്റ്റാന്‍സ്വാമി. 2020 ഒക്ടോബറിലാണ്‌ സ്വാമിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. നിരോധിക്കപ്പെട്ട മാവോയിസ്‌റ്റ്‌ സംഘടനയുടെ അംഗങ്ങളാണെന്ന്‌ മുദ്ര കുത്തിയായിരുന്നു ഇത്‌. സി.പി.ഐ.(മാവോയിസ്‌റ്റ്‌ ) പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ എട്ട്‌ ലക്ഷം രൂപ സ്വാമി കൈപ്പറ്റി എന്നും ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>