സാമൂതിരികുടുംബാംഗങ്ങള്‍ക്ക് ഈ വര്‍ഷത്തെ സ്‌പെഷ്യല്‍ അലവന്‍സായി രണ്ടര കോടി രൂപ അനുവദിച്ചുകൊണ്ടുളള സര്‍ക്കാര്‍ ഉത്തരവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശം. രണ്ട് കോടി 58 ലക്ഷത്തി 56,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ജനാധിപത്യത്തിന്റെ എഴുപതാണ്ട് പിന്നിടുമ്പോള്‍ ഫ്യൂഡലിസത്തിന്റെ ഭാരം വിട്ടൊഴിയാതെ കിടക്കുന്നതിനെ പ്രമുഖ അഭിഭാഷകന്‍ കൂടിയായ ഹരീഷ് വാസുദേവന്‍ പരിഹസിക്കുന്നു.
സാമൂതിരി കുടുംബാംഗങ്ങളായ 800-ലധികം പേര്‍ക്ക് പ്രതിവര്‍ഷം മുപ്പതിനായിരം രൂപ വെച്ച്, അതായത് മാസം 2500 രൂപ വെച്ച് അലവന്‍സായി നല്‍കുന്ന ആചാരം തുടങ്ങിയത് 2013-ല്‍ ഉമ്മന്‍ചാണ്ടിയാണെന്നും ഇത് ഇടതുപക്ഷം അവസാനിപ്പിക്കണമെന്നും ഹരീഷ് വാസുദേവന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
കേരളത്തില്‍ ഇപ്പോള്‍ നമ്മള്‍ സാധാരണ മനുഷ്യരും രാജകുടുംബത്തിലെ അംഗങ്ങളും എന്ന രണ്ടുതരം പൗരന്‍മാരുണ്ടോ എന്നു ചോദിക്കുന്ന ഹരീഷ് രാജകുടുംബത്തിന് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്ക് പോയ്‌ക്കൂടേ എന്ന ചോദ്യവും ഉയര്‍ത്തുന്നു. ഇന്ദിരാഗാന്ധി പ്രവി പഴ്‌സ് നിര്‍ത്തലാക്കിയത് കേരളീയര്‍ പാഠപുസ്‌തകത്തെില്‍ പഠിക്കുമ്പോഴും കേരളത്തില്‍ ഈ അരുതായ്‌മ തുടരുന്നതാണ് വിമര്‍ശിക്കപ്പെടുന്നത്.
ഹരീഷ് വാസുദേവൻ എഴുതിയത്…
ജനാധിപത്യ ഭരണവും മനുഷ്യർ തുല്യരാണെന്ന ഭരണഘടനയും ഒക്കെ നിലവിൽ വന്നിട്ട് 71 വർഷമായിട്ടും ‘രാജകുടുംബ’വും പരിഗണനയും ഒക്കെ ഇപ്പോഴുമുണ്ട്. അതില്ലെന്ന് ആരും പറയരുത്. 800 ലധികം കുടുംബാംഗങ്ങൾക്ക് പ്രതിവർഷം 30,000 രൂപ വെച്ചു കൊടുക്കുന്ന ആചാരമാണ്, ആചാരം തുടങ്ങിയത് 2013 ൽ ഉമ്മൻചാണ്ടി സർക്കാരാണ് എന്നൊക്കെ വാർത്തകളിൽ കാണുന്നു. പ്രതിമാസം 2500 രൂപ.
“ഇന്ത്യ സ്വതന്ത്രമായപ്പോൾ സാമൂതിരി രാജവംശത്തിനു ഒരുപാട് നഷ്ടമുണ്ടായി, അവരുടെ ഭൂമി പോയി, അതിന്റെ നഷ്ടപരിഹാരമായി കണ്ടാൽ മതി” എന്നൊക്കെയാണ് അന്നത്തെ ന്യായീകരണങ്ങൾ. രാജവംശ ഫാൻസ് ഒക്കെ ന്യായീകരിച്ചിട്ടുണ്ട്. അത്തരം വാദങ്ങൾ നുണയാണെന്നു ചരിത്രകാരന്മാർ അന്നേ പറഞ്ഞ റിപ്പോർട്ടുകളും ലഭ്യമാണ്. പ്രിവി പേഴ്‌സ് ഇന്ദിരാഗാന്ധി നിർത്തലാക്കിയത് പാഠപുസ്തകത്തിൽ നമുക്ക് പഠിക്കാനുണ്ട്. ജനാധിപത്യ ഇൻഡ്യയിൽ ഇത് തിരിച്ചു കൊണ്ടുവന്നതും സ്‌കൂൾ പാഠപുസ്തകത്തിൽ കൊണ്ടുവരേണ്ടതല്ലേ?
മറ്റു നിരവധി നാട്ടുരാജാക്കന്മാരുടെ കുടുംബങ്ങൾ ഉണ്ടല്ലോ.. അവരുടെ താവഴിയിലും കാണുമല്ലോ നൂറുകണക്കിന് ‘രാജകുടുംബാംഗങ്ങൾ’. എല്ലാവർക്കും ഇതുപോലെ ബജറ്റിൽ പണം വകയിരുത്തി പ്രത്യേക അലവൻസ് കൊടുക്കുന്ന ഒരു കേസ് നടത്തിയാലോ ന്നാ? പന്തളം രാജാവിനെ ഒക്കെ അപേക്ഷകരാക്കാം. ന്തേയ്?
കേരളത്തിൽ ഇപ്പോൾ നമ്മൾ സാധാരണ മനുഷ്യരും രാജകുടുംബത്തിലെ അംഗങ്ങളും എന്ന രണ്ടുതരം പൗരന്മാരുണ്ട്, അല്ലേ? ‘രാജകുടുംബ’ത്തിന് തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്ക് പൊയ്ക്കൂടെ എന്ന ചോദ്യം ബാക്കിയുണ്ട്.
കേരള സർക്കാരിന് പ്രതിവർഷം 2.5 കോടിരൂപ ചീള് കേസാണ്. പക്ഷെ ഇതിലൂടെ ഒരു സ്റ്റേറ്റ് acknowledge ചെയ്യുന്ന ഫ്യുഡൽ ചരിത്രത്തിന്റെ അവശിഷ്ടമുണ്ടല്ലോ, അതീ ജനാധിപത്യത്തെ ഒരുനാൾ തിരിഞ്ഞു കുത്തും. അതിനു കൊടുക്കേണ്ടി വരുന്ന വില ഇതിലുമേറെ വലുതായിരിക്കും.
UDF ചെയ്ത ഈ തെറ്റ് LDF തിരുത്തണം.
ഉത്തരവിനെ പരിഹസിച്ച് ആക്ടീവിസ്റ്റും സ്വതന്ത്രമാധ്യമപ്രവര്‍ത്തകനുമായ റെജിമോന്‍ കുട്ടപ്പനും രംഗത്തു വന്നു.
” ജനാർദ്ദനന്റെ ബീഡി തെറുത്ത കാശും പാത്തുമ്മയുടെ ആടിനെ വിറ്റ കാശും വാങ്ങി കീശയിലിട്ടിട്ട് നമ്മുടെ കേപറ്റൻ ഈ കൊവിഡ് കാലത്തും 2 കോടി 58 ലക്ഷം സാമുതിരി തമ്പ്രാന്മാർക്ക് അനുവദിച്ചിട്ടുണ്ട് നമുക്കോ? 10 പൈസ തരാതെ 5 Kg റേഷൻ അരി കുറച്ച് പൂത്ത പയർ തന്ന് ലോക്ക് ഡൗൺ പൂട്ടിയിടൽ”–റെജിമോൻ കുട്ടപ്പൻ ഫേസ്ബുക്കിൽ കുറിച്ചു .













