സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജവാന്‍ മദ്യ ഉല്‍പാദിപ്പിക്കുന്ന തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലേക്കു കൊണ്ടുവന്ന ഇരുപതിനായിരം ലിറ്റര്‍ സ്‌പിരിറ്റ് മറിച്ചു വിറ്റ കേസില്‍ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കെന്ന് അറസ്റ്റിലായവരുടെ മൊഴി. ഉന്നതരുടെ പേരുകൾ അറസ്റ്റിലായവർ വെളിപ്പെടുത്തി. ജനറൽ മാനേജർ അലക്‌സ് പി എബ്രഹാം, പേഴ്‌സണൽ മാനേജർ ഷഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവരുടെ അറിവോടെയായിരുന്നു സ്‌പിരിറ്റ് കടത്തെന്നാണ് അറസ്റ്റിലായവർ മൊഴി നൽകിയത്.
മദ്ധ്യപ്രദേശിൽ നിന്നെത്തിച്ച നാലായിരം ലിറ്റർ സ്‌പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തി.
ജീവനക്കാരൻ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കർ ഡ്രൈവർമാരുടെ മൊഴി. അരുണിനെയും ഡ്രൈവർമാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്‌തപ്പോഴാണ് സ്‌പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മദ്ധ്യപ്രദേശിലെ തന്നെ കമ്പനിയ്‌ക്ക് ലിറ്ററിന് അമ്പത് രൂപയ്‌ക്കായിരുന്നു സ്‌പിരിറ്റ് വിറ്റത് .













