മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള കിരൺ കുമാറിനെ ഇന്ന് വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. സ്ത്രീ ധനമായി ലഭിച്ച കാർ കിരണിന്റേതു തന്നെയാണെന്ന് ഉറപ്പിക്കാൻ വേണ്ടിയാണ് തെളിവെടുപ്പ്.
ബിഎഎംഎസ് വിദ്യാർഥി വിസ്മയ തൂങ്ങി മരിച്ചതായി പറയുന്ന സ്ഥലത്ത് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പരിശോധന നടത്തിയിട്ടും ആത്മഹത്യയെന്ന് അന്വേഷണ സംഘത്തിനു സ്ഥിരീകരിക്കാനായില്ല. 166 സെന്‍റിമീറ്റര്‍ മാത്രം ഉയരമുള്ള വിസ്‌മയ 185 സെന്‍റിമീറ്റര്‍ ഉയരമുള്ള ശുചിമുറിയിലെ ജനാലയില്‍ എങ്ങനെ തൂങ്ങിമരിക്കും എന്ന ചോദ്യമാണ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്.
വിസ്മയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ചീഫ് ഫൊറൻസിക് ഡയറക്ടർ ഡോ. ശശികലയും ഡോ. സീനയും സ്ഥലത്ത് എത്തിയിരുന്നു. വിസ്മയ ജനൽ കമ്പിയിൽ തൂങ്ങിനിന്നുവെന്നു കിരൺ പറഞ്ഞ ശുചിമുറിയിൽ ഡോക്ടർമാരും റൂറൽ എസ്പി കെ.ബി.രവിയും പരിശോധന നടത്തി.