സഭയുടെ അനീതികൾക്കെതിരെ പ്രതികരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയില്‍ (എഫ്.സി.സി) നിന്നും പുറത്താക്കിയ നടപടി വത്തിക്കാന്‍ സഭാ കോടതിയും ശരിവച്ചു. പുറത്താക്കിയ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വത്തിക്കാന്റെ തീരുമാനം. എഫ്.സി.സി സുപ്പീരിയര്‍ ജനറാള്‍ സിസ്റ്റര്‍ ആന്‍ ജോസഫ് ആണ് തീരുമാനം അറിയിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ മഠം ഒഴിയണം.
കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിന് പരസ്യ പിന്തുണയുമായി വന്നത് ഉൾപ്പെടെ ഉള്ള “കുറ്റങ്ങൾ” ആണ് സിസ്റ്റർ ലൂസിക്കെതിരെ ചുമത്തിയിരുന്നത്. സഭയെ വെല്ലുവിക്കുകയും, പൊതു സമൂഹത്തിൽ നാണം കെടുത്തുകയും ചെയ്തു എന്നതാണ് മുഖ്യമായ ആരോപണം.
അതേസമയം പുറത്താക്കല്‍ നടപടി ശരിവെച്ച് വത്തിക്കാനില്‍ നിന്ന് കത്ത് വന്നുവെന്നത് വ്യാജപ്രചരണമാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു.. തന്റെ അപേക്ഷയില്‍ വിചാരണ നടക്കുന്നതായോ തീരുമാനം ഉണ്ടായതായോ ഉള്ള വിവരം തന്റെ വക്കീല്‍ ഇതുവരെ നല്‍കിയിട്ടില്ല.വിചാരണയ്ക്ക് മുന്നേ വന്ന കത്ത് ഉപയോഗിച്ചാണ് താനുള്‍പ്പെടുന്ന സന്ന്യാസസമൂഹം വ്യാജ പ്രചാരണം നടത്തുന്നത്.ഒരു വര്‍ഷം മുന്‍പ് വന്ന കത്ത് ഇപ്പോള്‍ വ്യാജമായി പ്രചരിപ്പിക്കുകയാണ്. അത് വാസ്തവ വിരുദ്ധമാണെന്നും ലൂസി കളപ്പുര പ്രതികരിച്ചു. തന്റെ ഭാഗം കേള്‍ക്കാതെയാണ് വത്തിക്കാന്റെ നടപടിയെന്നും ഇത് സത്യത്തിനും നീതിക്കും നിരക്കാത്തത് ആണെന്നും ലൂസി കളപ്പുര പ്രതികരിച്ചു. മഠം വിട്ടുപോകാന്‍ തയ്യാറല്ലെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.