പാർട്ടി പ്രവർത്തകയെ സി.പി.എം പ്രാദേശിക നേതാക്കൾ പീഡിപ്പിച്ചു . കോഴിക്കോട് ജില്ലയിലെ വടകര മുളിയേരിയിലാണ് സംഭവം. വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡി.വൈ.എഫ്.ഐ പതിയേക്കര മേഖല സെക്രട്ടറി ലിജീഷിനുമെതിരെയുമാണ് പാർട്ടി പ്രവർത്തകയായ വീട്ടമ്മ പരാതി നൽകിയത്. ഭര്‍ത്താവും രണ്ട് മക്കളുമുള്ള യുവതിയാണ് പരാതി ഉയര്‍ത്തിയിരിക്കുന്നത്. വീട്ടമ്മയുടെ പരാതിയിൽ കേസെടുത്തു. ബലാത്സംഗം, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ്.
ബാബുരാജ്, ലിജീഷ് എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സി.പി.എം വടകര ഏരിയ സെക്രട്ടറി അറിയിച്ചു.
മൂന്ന് മാസം മുൻപാണ് സംഭവങ്ങളുടെ തുടക്കം. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ ബാബുരാജ് വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം പീഡിപ്പിച്ചു. മറ്റുള്ളവരെ അറിയിക്കും എന്ന് പറഞ്ഞു പല തവണ പീഡനം തുടർന്നു .
പിന്നീട് ഡി.വൈ.എഫ്.ഐ നേതാവ് ലിജീഷ് വീട്ടമ്മയുടെ വീട്ടിലെത്തി ബാബുരാജ് ചെയ്ത കാര്യങ്ങൾ തനിക്കറിയാമെന്നും ഇതെല്ലാം പുറത്തറിയിക്കും എന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു തുടങ്ങി.. തുടർച്ചയായ പീഡനത്തെ തുടർന്ന് മാനസികമായും ശാരീരികമായും തകർന്ന വീട്ടമ്മ ഡോക്ടറെ കണ്ട് ചികിത്സ തേടി. ഇതിനു ശേഷമാണ് പൊലീസിനെ സമീപിച്ചത്. സ്ത്രീയുടെ പരാതി വിശദമായി കേട്ട പൊലീസ് 164ാം വകുപ്പ് പ്രകാരം രഹസ്യമൊഴിയെടുത്ത ശേഷമാണ് കേസെടുത്തത്.