പുതിയ ഒറ്റ നികുതി നിര്‍ദ്ദേശവും ഇല്ലാത്ത പ്രതിബദ്ധതയുടെ ബജറ്റ്–കെ.എന്‍.ബാലഗോപാലിന്റെ ആദ്യ ബജറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കേരളം കരുതലോടെ നേരിടേണ്ട അടിയന്തിര വിഷയങ്ങളെ കൃത്യമായി അഭിമുഖീകരിച്ച ബജറ്റാണിത്.
കൊവിഡ് പ്രതിരോധം തൊലിപ്പുറത്ത് നടത്തേണ്ട ചികില്‍സയല്ല, പകരം അടിത്തട്ടില്‍ തന്നെ വരുത്തേണ്ട മാറ്റങ്ങളിലൂടെയാണ് അത് സാധ്യമാക്കാനാവുക. 20,000 കോടിയുടെ കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു. 2800 കോടി രൂപ ആരോഗ്യമേഖലയ്ക്കായി നീക്കി വെച്ചിരിക്കുന്നു. മൂന്നാം തരംഗസാധ്യത മുന്നിലുള്ളപ്പോള്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ ഒന്നാമത്തെ പരിഗണന. 18 വയസ്സിനു മുകളിലുളളവര്‍ക്കെല്ലാം സൗജന്യ വാക്‌സിന്‍. സ്വന്തം വാക്‌സിന്‍ ഉല്‍പാദന പദ്ധതി. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 കിടക്കകളുള്ള പുതിയ ഐസൊലേഷന്‍ വാര്‍ഡുകള്‍, സംസ്ഥാനത്തിന് മൊത്തം പ്രാണവായു ലഭ്യമാക്കാന്‍ ശേഷിയുള്ള 150 മെട്രിക് ടണ്‍ ശേഷിയുള്ള വമ്പന്‍ ഓക്‌സിജന്‍ ഉല്‍പാദന യൂണിറ്റ്.
തീരദേശത്ത് ഇപ്പോള്‍ ചെയ്യുന്ന സംരക്ഷണ പ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് അനുദിനം തെളിയുമ്പോള്‍ വലിയ പുനര്‍ചിന്തയും അത്യാധുനികമായ പദ്ധതികളുമാണ് വേണ്ടതെന്ന് ഊന്നിപ്പറഞ്ഞു കൊണ്ട് അതിനായുള്ള വിവിധ നടപടികള്‍ പ്രഖ്യാപിച്ചത് തീര്‍ച്ചായായും ആ മേഖലയെ യാഥാര്‍ഥ്യബോധത്തോടെ പഠിക്കുകയും സമീപിക്കുകയും ചെയ്തതിന്റെ സൂചനയാണ്. പരമ്പരാഗത കടല്‍ഭിത്തികള്‍ ഇപ്പോള്‍ നിഷ്പ്രയോജനമാകുന്ന കാഴ്ചയാണ് പലയിടത്തും. വെറും കടല്‍ഭിത്തി എന്നതില്‍ നില്‍ക്കാതെ അതിനെക്കാളും ഫലപ്രദമായ രീതികള്‍ കൂടി കൊണ്ടുവരാനാണ് ബജറ്റില്‍ നിര്‍ദ്ദേശങ്ങള്‍ ഉള്ളത്. കടല്‍ഭിത്തി നിര്‍്മാണത്തിന് കിഫ്ബി വഴി 2300 കോടി നല്‍കും. തീരദേശ സംരക്ഷണത്തിന് 1500 കോടി രൂപ വകയിരുത്തും.
കൊവിഡ് കാലത്തെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനും ജനജീവിതം സുഗമമാക്കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. ജനങ്ങള്‍ക്ക് രോഗവിമുക്തിയും ഭക്ഷണവും ഉറപ്പാക്കുകയാണ് ആദ്യലക്ഷ്യമെന്ന് ധനമന്ത്രി എടുത്തു പറഞ്ഞു. 8000 കോടി രൂപ ജനങ്ങളില്‍ നേരിട്ട് എത്തിക്കും. കുടുംബശ്രീക്ക് 1000 കോടി വായ്പ. കാര്‍ഷിക മേഖലയ്ക്ക് 1600 കോടി രൂപ വായ്പ, അഞ്ച് അഗ്രോ പാര്‍ക്ക്, പാല്‍ ഉല്‍പന്നങ്ങളുടെ ഫാക്ടറിക്ക് പത്ത് കോടി, റബ്ബര്‍ സബ്‌സിഡിക്ക് 50 കോടി, പ്രവാസികള്‍ക്ക് 1000 കോടി വായ്പ, സംരംഭകര്‍ക്ക് 500 കോടി വായ്പ, വ്യവസായ മേഖലയ്ക്ക് 2000 കോടി വായ്പ, തുടങ്ങി പല നിര്‍ദ്ദേശങ്ങള്‍.
ഗതാഗത മേഖലയിലാണ് ഭാവിയെ മുന്‍കണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ട്. 3000 ഡീസൽ ബസുകൾ സി.എൻ.ജി ആക്കും. കെ.എസ്.ആർ.ടി.സിക്ക് 1000 കോടി.
വിദ്യാഭ്യാസമേഖലയിലാണ് ബജറ്റിന്റെ മറ്റൊരു ഊന്നല്‍. പഠനത്തിന്റെ തലം ഓണ്‍ലൈനില്‍ ആയി മാറിയ പുതിയ കാലത്ത് ഭാവിയുടെ അധ്യയന മാധ്യമം എന്ന നിലയില്‍ മികച്ച പ്രാധാന്യം ബജറ്റില്‍ നല്‍കുന്നു. ഓൺ ലൈൻ പഠന സൗകര്യങ്ങൾക്ക് 10 കോടി. വിദ്യാർത്ഥികൾക്ക് 2 ലക്ഷം ലാപ്ടോപ്. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലക്ക് അടിസ്ഥാന സൗകര്യമൊരുക്കാൻ 10 കോടി. എം.ജി.സർവകലാശാലയിൽ മാർ ക്രിസോസ്റ്റം ചെയർ.
വ്യവസായ, ടൂറിസം മേഖലയ്ക്ക് നല്ല ഊന്നൽ നക്കുന്ന ബഡ്ജറ്റ് ആണ് ഇന്ന് അവതരിപ്പിച്ചത്. വ്യവസായ മേഖലക്ക് 2000 കോടി വായ്പ, മലബാർ ലിറ്റററി സർകൂട്ട്, ബയോഡൈവേഴ്സിറ്റി ടൂറിസം സർകൂട്ടുകൾക്ക് 50 കോടി. ടൂറിസം മേഖലക്ക് കെ.എഫ്.സി 400 കോടി അനുവദിക്കും. ഗൗരിയമ്മ സ്മാരകത്തിനുംആർ.ബാലകൃക്ഷണ സ്മാരകത്തിനും രണ്ട് കോടി.