വിവാദ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ മുന്‍നിര്‍ത്തി കെ.സുധാകരനെ നിയമക്കുരുക്കിലാക്കാന്‍ സി.പി.എം. വലയൊരുക്കിയതില്‍ ഒരു കണ്ണി മുറിഞ്ഞു–ജോബി ഫ്രാന്‍സിസ് മലക്കം മറിഞ്ഞ് ഇപ്പോള്‍ സുധാകരന്റെ ഉറ്റ ആളായി മാറി. തന്റെ പിതാവ് ഫ്രാന്‍സിസിനെ അക്രമിയാക്കി സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ശനിയാഴ്ച സൂചന നല്‍കിയ ജോബി ഇന്നലെ രാത്രി സുധാകരന്റെ കണ്ണൂരിലെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും സുധാകരനെ പുകഴ്ത്തുകയും ചെയ്തതോടെ സി.പി.എം ഒരുക്കിയ കെണി വിഫലമായി.
അതേസമയം മറ്റ് രണ്ട് കെണികള്‍ സജീവമായി മുന്നോട്ടു കൊണ്ടു പോകാന്‍ സി.പി.എം. നീക്കം തുടങ്ങി. ഒന്ന് കണ്ണൂര്‍ സേവറി ഹോട്ടലില്‍ നടന്ന കൊലപാതകം, രണ്ടാമത്തേത് നാല്‍പാടി വാസുവിനെ വെടിവെച്ചുകൊന്ന കേസ്. കണ്ണൂരിലെ സേവറി ഹോട്ടലില്‍ കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്‍ നാണുവിന്റെ ഭാര്യയാണ് ആ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സുധാകരനെ പ്രതിയാക്കണമെന്നാണ് അവരുടെ ആവശ്യം. ഈ കേസ് മുന്നോട്ടു കൊണ്ടുപോകാന്‍ സി.പി.എമ്മിന് പ്രയാസമുണ്ടാവുകയില്ല എന്ന് നിയമവിദഗ്ധര്‍ സൂചന നല്‍കുന്നു. നാല്‍പാടി വാസു കേസും വീണ്ടും തുറക്കണമെന്ന് വാസുവിന്റെ സഹോദരന്‍ ആവശ്യപ്പെട്ടിരിക്കയാണ്.
ബ്രണ്ണൻ കോളേജ് വിവാദത്തിൽ കെ സുധാകരനെതിര നിയമനടപടിക്കില്ലെന്ന് സുധാകരൻ പരാമർശിച്ച ഫ്രാൻസിസിന്റെ മകൻ ജോബി വ്യക്തമാക്കി. അച്ഛന്റെ സ്ഥാനത്താണ് സുധാകരനെ കാണുന്നതെന്നും അദ്ദേഹത്തിനെതിരെ സംസാരിച്ചത് തെറ്റിദ്ധാരണ കൊണ്ടെന്നും ജോബി പറഞ്ഞു.
കാമ്പസിൽ വച്ച് ഫ്രാൻസിസ് പിണറായി വിജയനെ ആക്രമിച്ചെന്നും ഒഴിഞ്ഞ് മാറിയതുകൊണ്ട് രക്ഷപ്പെട്ടെന്നുമായിരുന്നു സുധാകരന്റെ വിവാദ പരാമർശം. മൈക്ക് കൊണ്ട് അച്ഛൻ പിണറായിയെ ആക്രമിച്ചെന്നത് കെട്ടുകഥയാണെന്നു ജോബി വിശദീകരിച്ചിരുന്നു. അച്ഛൻ കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. അദ്ദേഹം ഒരിക്കലും ആരെയും ഉപദ്രവിക്കുന്ന ആളല്ല. അച്ഛൻ കാമ്പസ്സിൽ കെ എസ് യു ക്കാരൻ ആയിരുന്നു എങ്കിലും പിന്നീട് സിപിഎം പ്രവർത്തകൻ ആയി മാറി എന്നും സൂചിപ്പിച്ചിരുന്നു. പിണറായി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ കൂരാച്ചുകുണ്ടിൽ എത്തിയപ്പോൾ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ജോബി പറഞ്ഞിരുന്നു. തന്നോടും പിണറായി വിജയന്‍ പില്‍ക്കാലത്ത് പരിചയം കാണിച്ചിരുന്നുവെന്നും ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍ അടുത്തുവിളിച്ച് കുശലം പറഞ്ഞിരുന്നുവെന്നും ജോബി വ്യക്തമാക്കുകയുണ്ടായി. നിലവില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവായ ജോബി നേരത്തെ ഇടതുസ്വതന്ത്രനായി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിട്ടുണ്ട്.