സ്വന്തം ഓഫീസിലെ സഹജീവനക്കാരിയെ ചുംബിക്കുമ്പോള്‍ ആ ഉന്നതോദ്യോഗസ്ഥന്‍ തല്‍ക്കാലം മറന്നു പോയത് കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങളായിരുന്നു. പക്ഷേ ചുംബനചിത്രം മാധ്യമവാര്‍ത്തയായതോടെ പ്രധാനമന്ത്രി നേരിട്ട് ആരോഗ്യസെക്രട്ടറിയായ ആ ‘ നിയമ ലംഘകന്റെ’ രാജിക്കത്ത് ചോദിച്ചു വാങ്ങി. നിയമത്തില്‍ അണവിട മാറ്റമില്ല എന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യം…!
സംഭവം ബ്രിട്ടനിലാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജി ചോദിച്ചു വാങ്ങിയത് സ്വന്തം രാജ്യത്തെ ആരോഗ്യവകുപ്പു സെക്രട്ടറി മാറ്റ് ഹാന്‍കോക്കില്‍ നിന്നായിരുന്നു. 42 കാരനായ ഹാന്‍കോക്ക് ഓഫീസിലെ സഹപ്രവര്‍ത്തകയെ കൊവിഡ് മാനദണ്ഢം മറന്ന് ചുംബിക്കുന്ന ചിത്രം സണ്‍ ദിനപത്രം പ്രസിദ്ധീകരിച്ചതോടെയാണ് പുലിവാല്‍ പിടിച്ചത്. സംഗതി നടന്നത് കഴിഞ്ഞമാസമായിരുന്നുവെങ്കിലും ബ്രിട്ടനിലെ കൊവിഡ് ചട്ടമനുസരിച്ച് ഒരാളും വീട്ടിനു പുറത്ത് വ്യക്തിപരമായി ശാരീരികമായി അടുത്തു പെരുമാറരുത് എന്നാണ്. ഇത് ലംഘിച്ചത് നാട്ടിലെ ആരോഗ്യ വകുപ്പു മേധാവി തന്നെയായതോടെ സംഭവം വലിയ വിവാദമായി.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിലെ മുന്നണിപ്പോരാളിയായിരുന്നു ‘പിടിക്കപ്പെട്ട’ മാറ്റ് ഹാന്‍കോക്ക്.
ബോറിസ് ജോണ്‍സന് എഴുതിയ കത്തില്‍ മാറ്റ് സ്വന്തം കുടുംബത്തോടും ക്ഷമ ചോദിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. മഹാമാരിയില്‍ ഒരു പാട് ജീവിതങ്ങള്‍ ഹോമിക്കപ്പെട്ട ഈ കാലത്ത് ഞാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കരുതായിരുന്നു എന്നും ഖേദിച്ചിട്ടുണ്ട്.
( സോഴ്സ് -റോയിട്ടേഴ്‌സ് റിപ്പോർട്ട് )