ഗ്യാങ്സ്റ്റര്‍ നേതാവാണ് പിണറായി വിജയന്‍ എന്ന ആരോപണവുമായി അതിരൂക്ഷമായി വിമര്‍ശിച്ച് എത്തിയിരിക്കുന്ന ഷാജി പാണ്ട്യാല ഏറെക്കാലമായി ജനം മറന്നിരിക്കയായിരുന്ന കണ്ണൂരിലെ വിവാദ അക്രമരാഷ്ട്രീയം മുന്‍നിര ചര്‍ച്ചയിലേക്ക് തിരിച്ചെത്തിച്ചിരിക്കുന്നു. കെ.സുധാകരന്‍ ആണിതിന് തുടക്കമിട്ടതെങ്കിലും ഇപ്പോള്‍ അത് പിണറായി വിജയനിലേക്ക് ഫോക്കസ് ചെയ്യുന്ന രീതിയിലുള്ള ‘ജനിതക മാറ്റം’ ഉണ്ടാക്കിയിരിക്കുന്നു.
പിണറായി വിജയന്റെ രാഷ്ട്രീയഗുരു എന്ന വിശേഷണം പലരും പറയുന്ന പാണ്ട്യാല ഗോപാലന്റെ മകനാണ് പാണ്ട്യാല ഷാജി. എം.വി.രാഘവന്‍ സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ സി.എം.പി. എന്ന പാര്‍ടി ഉണ്ടാക്കിയപ്പോള്‍ ഷാജി സി.എം.പി.യില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ സി.പി.എമ്മിനെതിരെ നടത്തിയ രൂക്ഷമായ വിമര്‍ശനം അദ്ദേഹത്തെ പല തവണ ആക്രമണത്തിന് ഇരയാക്കി.
പിണറായി വിജയന്‍ ആസൂത്രണം ചെയ്ത അക്രമത്തിന്റെ ഇരയാണ് താനെന്ന വെളിപ്പെടുത്തലുമായാണ് ഷാജിയാണ് ഇന്നലെ രംഗത്തെത്തിയത്. തന്റെ കൈയും കാലും തല്ലിയൊടിച്ചു. സ്വന്തമായി ആഹാരം പോലും കഴിക്കാനാകാത്ത അവസ്ഥയിലാണ്. ഒന്നര വര്‍ഷത്തോളം താന്‍ കിടപ്പിലായിരുന്നുവെന്നും ഷാജി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില് പറഞ്ഞു. തന്റെ നാവിൽ ഇരുമ്പ് കമ്പിയുപയോഗിച്ച് കുത്തി നോവിച്ച് ദിവസങ്ങളോളം മെഡിക്കല്‍ കോളേജില്‍ കിടന്നു. പിണറായിയുടെ ശത്രുത മൂലമാണ് തന്നെ സിപിഎമ്മുകാര്‍ മര്‍ദിച്ചത്. പാര്‍ട്ടിയുടെയും നേതാക്കളുടേയും തെറ്റായ നയങ്ങളെ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. കൂടാതെ കമ്മ്യൂണിസ്റ്റ് അക്രമത്തില്‍ പത്ത് വിരലുകള്‍ക്കും പരിക്കേറ്റത് കാരണം ഇന്നും വിരലുകള്‍ മടക്കാനാവാതെ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ഒന്നേകാല്‍ വര്‍ഷമാണ് മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിഞ്ഞത്. ഗാങ്സ്റ്റാര്‍ നേതാവായ പിണറായി വിജയനെ കണ്ണൂരിലെ സംഘര്‍ഷങ്ങളില്‍ പുറമെ കാണില്ല. എന്നാൽ ഗൂഢാലോചനകളില്‍ അദ്ദേഹം ഉണ്ടാകുമെന്നും ഷാജി ആരോപിക്കുന്നു. പിണറായി വിജയന്‍ പറയുന്ന ബ്രണ്ണന്‍ കോളേജ് കഥകള്‍ കളവാണെന്നും ഷാജി ആരോപിക്കുന്നു. പിണറായി 1968-ല്‍ കോളേജ് വിട്ടു. അതിനു ശേഷമാണ് സുധാകരന്‍ എത്തുന്നത്. പിന്നെങ്ങനെ ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമെന്നാണ് ഷാജി ചോദിക്കുന്നത്.