ലക്ഷദ്വീപിൽ തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയതു. ഇനി ഒരുത്തരവ് ഉണ്ടാകും വരെ പൊളിക്കരുത് എന്ന് ഹൈക്കോടതി ഉത്തരവിട്ടു. വീടുകൾ പൊളിക്കുന്നതിന് എതിരെ ഉടമകൾ നല്കിയ ഹർജിയിലാണ് കോടതി നടപടി. നേരത്തെ ലക്ഷദ്വീപ് വിദ്യാലയങ്ങളിലെയും മറ്റും ഭക്ഷണത്തില്‍ മാംസാഹാരം നിരോധിക്കുന്നതിന് ഇറക്കിയ ഉത്തരവും ഹൈക്കോടതി തടഞ്ഞിരുന്നു. ഐഷ സുല്‍ത്താനയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്നും പ്രാഥമിക നിരീക്ഷണം നടത്തി അവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കാനും ഹൈക്കോടതി കഴിഞ്ഞ ദിവസം തയ്യാറായി. തുടര്‍ച്ചയായി ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇടക്കാലത്ത് ലക്ഷദ്വീപിലെ നിയമവ്യവഹാരങ്ങള്‍ കേരളത്തിന്റെ പരിധിയില്‍ നിന്നും മാറ്റി കര്‍ണാടകത്തിലേക്കാക്കാന്‍ ശ്രമം നടക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ നീക്കം ഉണ്ടെന്ന കാര്യം നിഷേധിക്കുകയാണ് ബി.ജെ.പി. നേതാവ് കൂടിയായ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ചെയ്തത്.













