• Home
  • kerala
  • സിദ്ദിഖ് കാപ്പന്‍ അകലെ ജയിലില്‍, മകനെ കാണാതെ ഉമ്മ ജീവന്‍ വെടിഞ്ഞു

സിദ്ദിഖ് കാപ്പന്‍ അകലെ ജയിലില്‍, മകനെ കാണാതെ ഉമ്മ ജീവന്‍ വെടിഞ്ഞു

മകന്റെ മോചനം സ്വപ്‌നം കണ്ട് എത്രയോ നാളായി രോഗശയ്യയില്‍ തളര്‍ന്നു കിടന്ന ആ ഉമ്മ അവസാനമായി കണ്ണടച്ചു… മഥുര ജയിലില്‍ അടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഉമ്മ മലപ്പുറം വേങ്ങര പൂച്ചോലമാട്ടിലെ ഖദീജക്കുട്ടി(91) അന്തരിച്ചു.

പത്തുമാസത്തോളമായി ജയിലില്‍ പിടിച്ചിട്ടിരിക്കുന്ന മകന്റെ മോചനം സ്വപ്‌നം കണ്ട് കഴിയുകയായിരുന്നു ആ ഉമ്മ. കാപ്പനെ അറസ്റ്റു ചെയ്യാന്‍ മതിയായ ഒരു തെളിവും ഇല്ലായിരുന്നു എന്ന് കഴിഞ്ഞ ദിവസമാണ് കോടതി വ്യക്തമാക്കിയത്. ഇതോടെ ജാമ്യം കിട്ടാനുള്ള സാധ്യത തെളിഞ്ഞെങ്കിലും മകന്‍ അടുത്തെത്തിച്ചേരുന്നത് കാണാനുള്ള ഭാഗ്യമില്ലാതെ ഖദീജക്കുട്ടി ജീവിതത്തില്‍ നിന്നും വിടവാങ്ങിയത് നൊമ്പരപ്പെടുത്തുന്ന അനുഭവമായി മാറുകയാണ്.

ഉത്തര്‍പ്രദേശിലെ കുപ്രസിദ്ധമായ ഹാഥ്‌രസ് പീഡനകൊലപാതകക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡെല്‍ഹിയില്‍ നിന്നും പോകവേ മഥുരയില്‍ വെച്ച് സിദ്ദിഖ കാപ്പനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഭീകരപ്രവര്‍ത്തനം ആരോപിച്ച് യു.എ.പി.എ. ചുമത്തി ജയിലിലടച്ചു. ഭാര്യയെയോ സ്വന്തം അഭിഭാഷകനെ പോലുമോ കാണാന്‍ അനുവദിച്ചില്ല. കുടംബത്തിന് ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യേണ്ടിവന്നു. രോഗശയ്യയിലായ ഉമ്മയെ കാണാന്‍ ഏതാനും ദിവസം വിടുതല്‍ വേണമെന്ന അപേക്ഷ യു.പി. സര്‍ക്കാര്‍ എതിര്‍ത്തു. ഒടുവില്‍ കോടതി ഉത്തരവു പ്രകാരം ഉമ്മയെ ഒരു നോക്കു കാണാന്‍ കാപ്പന് ഫെബ്രുവരി 15ന് സുപ്രീംകോടതി അഞ്ച് ദിവസം ജാമ്യം അനുവദിച്ചു. തുടര്‍ന്ന് 17ന് വീട്ടിലെത്തിയ കാപ്പന്‍ ഉമ്മയെ കണ്ട് അഞ്ച് ദിവസത്തിനു ശേഷം തിരിച്ചു പോയി .

ജയിലില്‍ വെച്ച് വീണു താടിയെല്ലിന് പരിക്കേല്‍ക്കുകയും കൊവിഡ് ബാധിക്കുകയും ചെയ്തിട്ടും ചികില്‍സ പോലും നിഷേധിച്ചു. സുപ്രീംകോടതി ഇടപെട്ടാണ് കാപ്പന് കൊവിഡ് ചികില്‍സയും മുഖത്ത് വീഴ്ചയിലേറ്റ പരിക്കും ചികില്‍സിക്കാന്‍ ഡെല്‍ഹിയിലെ ആശുപത്രിയില്‍ സൗകര്യം ഒരുക്കിയത്. എന്നാല്‍ അവിടെയും മുന്നറിയിപ്പില്ലാതെ കാപ്പനെ പെട്ടെന്ന് തന്നെ മഥുര ജയിലിലേക്ക് തിരിച്ചു കൊണ്ടുപോകുകയുണ്ടായി. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് എടുത്ത കേസ് അസംബന്ധമാണെന്ന് കഴിഞ്ഞ ദിവസമാണ് മഥുര കോടതി പ്രസ്താവിച്ചത്.

പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്ന കുറ്റത്തിനൊന്നും ഒരു തെളിവും മാസങ്ങള്‍ കഴിഞ്ഞിട്ടും ഹാജരാക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. ജാമ്യം ലഭിച്ച് ഉമ്മയുടെയും ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അടുത്ത് ഓടിയെത്താന്‍ സാധ്യത തെളിയുന്നു എന്ന് തോന്നിയ ഘട്ടത്തില്‍ പക്ഷേ എല്ലാ സന്തോഷത്തിനും നിഴല്‍ വീഴ്ത്തുന്നതായി മരണവാര്‍ത്ത.
ഭരണകൂടം എങ്ങിനെയാണ് മനുഷ്യവകാശത്തെ ഞെരിച്ചുതകര്‍ക്കുന്നത് എന്നതിന്റെ മികച്ച ദൃഷ്ടാന്തമായിത്തീരുകയാണ് സിദ്ദിഖ് കാപ്പന് നേരിട്ടിരിക്കുന്ന ദുഖാനുഭവം.
അന്തരിച്ച ഖദീജക്കുട്ടി പരേതനായ മുഹമ്മദ് കുട്ടി കാപ്പന്റെ ഭാര്യയാണ്. മറ്റു മക്കള്‍–ഹംസ, ഫാത്തിമ, ആയിശ, മറിയമ്മു, ഖദിയമ്മു. അസ്മാബി. മരുമക്കള്‍: സുബൈദ, റൈഹാനത്ത്, മുഹമ്മദ്, മുഹമ്മദ് കുട്ടി, അലവി, ഹംസ, ബഷീര്‍.

Leave a Reply

Your email address will not be published. Required fields are marked *

സിദ്ദിഖ് കാപ്പന്‍ അകലെ ജയിലില്‍, മകനെ കാണാതെ ഉമ്മ ജീവന്‍ വെടിഞ്ഞു - The Political Editor