• Home
  • kerala
  • മുരളീധരനോ തോമസോ…യു.ഡി.എഫ്. കണ്‍വീനര്‍ ഹസ്സന്‍ പിടിവിടാതെ നില്‍ക്കയാണോ…

മുരളീധരനോ തോമസോ…യു.ഡി.എഫ്. കണ്‍വീനര്‍ ഹസ്സന്‍ പിടിവിടാതെ നില്‍ക്കയാണോ…

കോണ്‍ഗ്രസില്‍ തലമുറ മാറ്റവും നേതാവ് മാറ്റവുമൊക്കെയായി സജീവമായ ചര്‍ച്ചയില്‍ ഇനി ഒരു സ്ഥാനമാണ് തീരുമാനമാകാതെയുള്ളത്. അത് യു.ഡി.എഫ്.കണ്‍വീനറിന്റെതാണ്. ഈ സ്ഥാനത്ത് ഇപ്പോഴുള്ളത് എം.എം.ഹസ്സനാണ്. കോണ്‍ഗ്രസില്‍ ഹസ്സന് എന്താണ് റോള്‍ എന്ന് കോണ്‍ഗ്രസുകാര്‍ക്കു പോലും അറിയാത്ത അവസ്ഥ ഇപ്പോഴുണ്ട്. കണ്‍വീനര്‍ പദവി കൈവിടാന്‍ ഹസ്സന്‍ വിമുഖനാണ്. കാരണം അത് ഹസ്സന്റെ രാഷ്ട്രീയവനവാസത്തിന് കാരണമായേക്കാം. മറ്റൊരു പദവിയും ഇനി ഹസ്സനെപ്പോലുള്ള ഒരാള്‍ക്ക് അടുത്തകാലത്തൊന്നും സ്വപ്‌നം കാണാന്‍ വയ്യ.
നാല് മാസം വര്‍ക്കിങ് പ്രസിഡണ്ടായ കെ.വി.തോമസിനെ ആ സ്ഥാനത്തു നിന്നും ഹൈക്കമാന്‍ഡ് ഒരു ചര്‍ച്ച പോലുമില്ലാതെ മാറ്റി നിര്‍ത്തിയതിലെ സൂചന പലതാണ്. തോമസിന് യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം നല്‍കും എന്ന അഭ്യൂഹമാണ് ഒന്ന്. എന്നാല്‍ തലമുറ മാറ്റത്തില്‍ തോമസിനെ പോലെ പഴയ കരുണാകരന്റെ കാലത്തെ പ്രാധാന്യം മാത്രമുള്ള ഒരു നേതാവിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ നിര്‍ണായക സ്ഥാനം നല്‍കുന്നതിന് ഹൈക്കമാന്‍ഡില്‍ താല്‍പര്യക്കുറവുണ്ട് എന്നതാണ് രണ്ടാമത്തെ അഭ്യൂഹം. എന്തായാലും പദവി കിട്ടിയതു കൊണ്ടു മാത്രം നാലു മാസം മുമ്പ് കോണ്‍ഗ്രസ് വിടാതിരുന്ന തോമസ് മാഷ് ഇനി പദവി ഒന്നും കിട്ടിയില്ലെങ്കില്‍ എന്തു ചെയ്യും എന്ന വിഷയം നിലനില്‍ക്കുന്നു.
ദേശീയ നേതൃത്വത്തിന് താല്‍പര്യമുള്ള ഒരു പേര് കെ.മുരളീധരന്‍ എം.പി.യുടെതാണ്. മുന്‍ കെ.പി.സി.സി. പ്രസിഡണ്ട് എന്ന നിലയില്‍ മാത്രമല്ല, നിര്‍ണായകമായ ഘട്ടങ്ങളിലെല്ലാം കൃത്യമായ നിലപാട് സ്വീകരിക്കുന്ന വ്യക്തി എന്ന നിലയിലും അണികള്‍ക്കിടയില്‍ സ്വാധീനവും ബഹുമാനവും ഉള്ള കേരളത്തിലെ പ്രധാന നേതാക്കളില്‍ ഒരാള്‍ എന്ന നിലയിലും മുരളീധരനോട് ഹൈക്കമാന്‍ഡിന് താല്‍പര്യം ഉണ്ട്. നേമത്ത് മല്‍സരിക്കാന്‍ ഒരു പോരാളിയായി മുരളിയെ നിയോഗിച്ചത് രാഹുല്‍ഗാന്ധിയാണ്. ഇതേ താല്‍പര്യം രാഹുലിനും സോണിയക്കും യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനക്കാര്യത്തിലും ഉണ്ട്. സംസ്ഥാനത്ത് എ.ഐ.സി.സി നടത്തിയ രഹസ്യസർവേയിലും മുരളീധരന് മികച്ച ജനപിന്തുണയാണുള്ളത്. സുധാകരന് പിന്നാലെ മുരളീധരനെ തലപ്പത്ത് കൊണ്ടുവരുന്നത് അണികൾക്കിടയിൽ ഊർജ്ജം നൽകുമെന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ.എന്നാല്‍ മുരളീധരന്‍ ഈ സ്ഥാനം വേണ്ടെന്ന പരസ്യ നിലപാടിലാണ്.

Leave a Reply

Your email address will not be published. Required fields are marked *