• Home
  • kerala
  • കെ.സുരേന്ദ്രനെതിരെ ബി.ജെ.പി. കോര്‍ കമ്മിറ്റിയില്‍ എതിര്‍ഗ്രൂപ്പ് നേതാക്കള്‍…നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാം പാളി

കെ.സുരേന്ദ്രനെതിരെ ബി.ജെ.പി. കോര്‍ കമ്മിറ്റിയില്‍ എതിര്‍ഗ്രൂപ്പ് നേതാക്കള്‍…നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാം പാളി

കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രനെതിരെ എതിര്‍ഗ്രൂപ്പ് നേതാക്കള്‍ വന്‍ വിമര്‍ശനം ഉയര്‍ത്തി. പ്രധാനമായും പി.കെ.കൃഷ്ണദാസ് ആണ് വിമര്‍ശന ശരങ്ങള്‍ ഉതിര്‍ത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ എല്ലാം പാളിയതിനു പിന്നില്‍ കൂട്ടായ പങ്കാളിത്തത്തിന്റെ അഭാവം ഉണ്ടായി എന്നതായിരുന്നു വിമര്‍ശനത്തിന്റെ കാതല്‍. സ്ഥാനാര്‍ഥി നിര്‍ണയം തൊട്ട് എല്ലാം പക്വതയില്ലാത്തതായിരുന്നു എന്ന് കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തി. അതേസമയം കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേതാക്കള്‍ ഒറ്റക്കെട്ടായി പാര്‍ടിയെ പ്രതിരോധിക്കാന്‍ അണിനിരക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ കോ-ഓര്‍ഡിനേഷന് ആരുമുണ്ടായിരുന്നില്ല. ചില നേതാക്കളെ ഇരുട്ടില്‍ നിര്‍ത്തി. സംഘടനാ സെക്രട്ടറിയും കേന്ദ്ര മന്ത്രിയും സംസ്ഥാന അധ്യക്ഷനും കൂടിയാണ് കാര്യങ്ങള്‍ എല്ലാം തീരുമാനിച്ചത്. ഇത് ശരിയായ നടപടിയല്ല. തീര്‍ത്തും പക്വത ഇല്ലാതെയാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. രണ്ടിടത്ത് കെ. സുരേന്ദ്രന്‍ മത്സരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അത് കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യപ്രകാരമായിരുന്നു എന്ന് പറയുന്നത് ശരിയല്ല. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ പാളിച്ചയുണ്ടായി. സ്ഥാനാര്‍ഥിയെ നിശ്ചയിച്ച കാര്യം സ്ഥാനാര്‍ഥി തന്നെ അറിഞ്ഞില്ല എന്നു പറയുന്ന സ്ഥിതിയുണ്ടായി. മൂന്ന് മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്ന കാര്യത്തില്‍ പാളിച്ചയുണ്ടായി.–ഇതൊക്കെ ആയിരുന്നു ഉയർന്ന പ്രധാന വിമർശനം. സുരേന്ദ്രന്‍ പക്ഷത്തുള്ള കേന്ദ്രമന്ത്രി വി. മുരളീധരനെതിരെയും വിമര്‍ശനം ഉണ്ടായി. സുരേന്ദ്രന്റെ നടപടികള്‍ക്കെല്ലാം പിന്നില്‍ മുരളീധരന്റെ ചരടുവലിയാണെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *