• Home
  • kerala
  • തീരദേശ പരിപാലനനിയമത്തില്‍ ഇളവുകള്‍ നല്‍കണമെങ്കില്‍ കേന്ദ്ര വിജ്ഞാപനം വരണം–നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി

തീരദേശ പരിപാലനനിയമത്തില്‍ ഇളവുകള്‍ നല്‍കണമെങ്കില്‍ കേന്ദ്ര വിജ്ഞാപനം വരണം–നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി

2011ലെ തീരദേശ പരിപാലന നിയമത്തില്‍ 2019-ല്‍ വരുത്തിയ ഭേദഗതികള്‍ നടപ്പാക്കുന്നതിന് സംസ്ഥാനം തയ്യാറാക്കി നല്‍കിയ തീരദേശ പരിപാലന പ്ലാന്‍ കേന്ദ്ര പരിസ്ഥിത-വനം മന്ത്രാലയം അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കെ.ബാബുവിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി ആയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. തീരദേശ പരിപാലനത്തിന് സര്‍ക്കാരിന് സമഗ്രപദ്ധതി ഉണ്ടെന്ന് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ 18.01.2019 ലെ വിജ്ഞാപന പ്രകാരം 2011 ലെ തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 2019 ലെ CRZ വിജ്ഞാപനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുകയും അത് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയം അംഗീകരിക്കുന്ന മുറയ്ക്ക് മാത്രമേ ഈ വിജ്ഞാപനത്തിലെ ഇളവുകള്‍ സംസ്ഥാനത്ത് ലഭിക്കുകയുള്ളൂ.

ഇത് പ്രകാരം തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നതിന് 20.08.2019 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തിരുവനന്തപുരത്തെ കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യ കരട് തയ്യാറായിട്ടുണ്ട്. ഇത് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റി വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതേത്തുടര്‍ന്ന് പൊതുജനങ്ങളുടെ അഭിപ്രായം തേടും. അതിനുശേഷം സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സഹിതം കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന് സമര്‍പ്പിക്കും. ആയത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുമ്പോള്‍ മാത്രമേ മേല്‍പറഞ്ഞ തരത്തിലുള്ള ഇളവുകള്‍ ലഭിക്കുകയുള്ളൂ.
 ഇന്‍റഗ്രേറ്റഡ് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്രോജക്ടിലേക്ക് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തീരദേശങ്ങളെയും സമുദ്ര പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുക, തീരദേശ മലിനീകരണ നിയന്ത്രണം, അനുബന്ധ അടിസ്ഥാന സൗകര്യ വികസനം, തീരദേശ സമൂഹങ്ങളുടെ ഉപജീവന സംരക്ഷണം, സുസ്ഥിരമായ വികസനം, ഇന്‍റഗ്രേറ്റഡ് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് പ്ലാനിന്‍റെ ശേഷി വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

സമഗ്രമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനായി തണ്ണീര്‍ത്തട അതോററ്റിക്ക് വേണ്ടി വെസ്റ്റ്ലാന്‍റ് ഇന്‍റര്‍നാഷണല്‍ സൗത്ത് ഏഷ്യയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചത് സര്‍ക്കാരിന്‍റെ പരിഗണനയിലുമാണ്. 

Leave a Reply

Your email address will not be published. Required fields are marked *

തീരദേശ പരിപാലനനിയമത്തില്‍ ഇളവുകള്‍ നല്‍കണമെങ്കില്‍ കേന്ദ്ര വിജ്ഞാപനം വരണം-നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി - The Political Editor