• Home
  • kerala
  • സി.ബി.ഐ. ഡയറക്ടറുടെ ഷോര്‍ട്ട്‌ലിസ്റ്റില്‍ ബെഹ്‌റ ഇല്ല, ഇനി ശ്രീവാസ്തവയുടെ പദവിയില്‍ നോട്ടം

സി.ബി.ഐ. ഡയറക്ടറുടെ ഷോര്‍ട്ട്‌ലിസ്റ്റില്‍ ബെഹ്‌റ ഇല്ല, ഇനി ശ്രീവാസ്തവയുടെ പദവിയില്‍ നോട്ടം

സി.ബി.ഐ.യുടെ ഡയറക്ടര്‍ പദവിയിലേക്ക് പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ ഉണ്ടാകുമെന്ന് കരുതിയിരുന്ന ഒരാള്‍ കേരളത്തില്‍ നിന്നായിരുന്നു–ലോക്‌നാഥ് ബെഹ്‌റ. കേരള ഡി.ജി.പി.ആയ ഇദ്ദേഹം വിരമിക്കേണ്ടത് അടുത്തമാസം 30 നാണ്. എന്നാല്‍ ഇന്നലെ സി.ബി.ഐ.ഡയറക്ടര്‍ പദവിയിലേക്കുള്ള വ്യക്തിയെ തിരഞ്ഞെടുക്കാനുള്ള സമിതി യോഗത്തിനു മുമ്പാകെ പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ ലോക്‌നാഥ് ബെഹ്‌റയുടെ പേര് ഇല്ല. പകരം മുന്‍ മഹാരാഷ്ട്ര ഡി.ജി.പി. സുബോധ് കുമാര്‍ ജയ്‌സ്വാള്‍, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ഡയറക്ടര്‍ ജനറലായ കെ.ആര്‍. ചന്ദ്ര, ആഭ്യന്തരവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വി.എസ്.കെ. കൗമുദി എന്നിവരെയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടികയിലുള്‍പ്പെടുത്തിയത്. ഇവരില്‍ സുബോധ്കുമാര്‍ ജയ്‌സ്വാള്‍ ആണ് സീനിയര്‍. ഇദ്ദേഹത്തിനാണ് സാധ്യത കൂടുതലും.
സി.ബി.ഐ. ഡയറക്ടര്‍ പദവി കിട്ടില്ലെന്നറിഞ്ഞതോടെ ഇനി സംസ്ഥാനത്തു തന്നെ നില്‍ക്കാനാണ് ലോക്‌നാഥ് ബെഹ്‌റ ശ്രമിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ രമണ്‍ ശ്രീവാസ്തവ ഇരുന്ന സംസ്ഥാന പൊലീസ് ഉപദേശകന്റെ പദവിയിലേക്കാണ് ബെഹ്‌റ ഉറ്റു നോക്കുന്നത്.

വിരമിക്കാന്‍ കുറഞ്ഞത് ആറ് മാസം ബാക്കിയില്ലാത്ത വ്യക്തികളെ പരിഗണിക്കരുതെന്ന സുപ്രീംകോടതി വിധി കര്‍ക്കശമായി പാലിക്കണമെന്ന് സമിതി അംഗം കൂടിയായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. മറ്റൊരു സമിതി അംഗം ലോക്‌സഭാ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഇതിനെ ശക്തമായി പിന്താങ്ങിയതോടെ മൂന്നംഗ സമിതിയില്‍ ഈ നയം നടപ്പാക്കാന്‍ വേണ്ട ഭൂരിപക്ഷം ആയി. അതു കൊണ്ടു തന്നെ ബി.എസ്.എഫ്. മേധാവി രാകേഷ് അസ്താനയ്ക്കും, ദേശീയ അന്വേഷണ ഏജന്‍സി മേധാവി വൈ.സി.മോദിക്കും ചുരുക്കപ്പട്ടികയില്‍ സ്ഥാനം ഉണ്ടായില്ല. ഇരുവരും കേന്ദ്രസര്‍ക്കാരിന് വളരെ ഇഷ്ടപ്പെട്ടവരായിരുന്നു എങ്കിലും നിലവില്‍ അവരെ ഒഴിവാക്കേണ്ടി വന്നു. ലോക്‌നാഥ് ബെഹ്‌റയ്ക്കും ഈ മാനദണ്ഡം അനുസരിച്ച് പുതിയ പദവിക്ക് അര്‍ഹത ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

സി.ബി.ഐ. ഡയറക്ടറുടെ ഷോര്‍ട്ട്‌ലിസ്റ്റില്‍ ബെഹ്‌റ ഇല്ല, ഇനി ശ്രീവാസ്തവയുടെ പദവിയില്‍ നോട്ടം - The Political Editor