രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിനുള്ള സാധ്യതകള്‍ തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ . രണ്ടാം തരംഗം രൂക്ഷമായതിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഐസിഎംആര്‍ മേധാവി നല്‍കുന്നത്. എന്നാൽ ഡോ. ഭാര്‍ഗവയുടെ നിര്‍ദേശങ്ങള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങളില്‍ ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല.
സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കാവൂ എന്ന് ഡോ. ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തിയ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്ക് ഡൗണ്‍ പെട്ടെന്ന് പിന്‍വലിക്കരുത്. ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമാവണം നല്‍കേണ്ടത്. കുറഞ്ഞ പോസിറ്റീവിറ്റി നിരക്ക്, മതിയായ വാക്സിനേഷന്, കൊവിഡിന് അനുയോജ്യമായ പെരുമാറ്റം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി മാത്രമേ ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിക്കാവൂ. പ്രതിവാര പോസിറ്റീവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെയാവുക, ദുര്‍ബല വിഭാഗങ്ങള്‍ക്ക് കുറഞ്ഞത് 70 ശതമാനം പ്രതിരോധ കുത്തിവയ്പ്പ് (പ്രായമായവരും 45 വയസ്സിന് മുകളിലുള്ള രോഗികളും), കോവിഡ് പ്രതിരോധം ഫലപ്രദമാക്കാൻ വ്യക്തികൾ മാസ്ക്, ശാരീരികമായ അകലം പാലിക്കൽ തുടങ്ങിയ കാര്യങ്ങൾ ഉറപ്പു വരുത്തൽ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണം. ജില്ലാതലത്തില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിച്ചതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും സുസ്ഥിര പരിഹാരമല്ല. ലോക്ക് ഡൗണ്‍ വളരെ സാവധാനത്തിലായിരിക്കണം ലഘൂകരിക്കേണ്ടത്.