സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന അഭിപ്രായവുമായി കൂടുതൽ സംസ്ഥാനങ്ങൾ മുന്നോട്ടു വന്നതോടെ അന്തിമ തീരുമാനം നീളുന്നു. സി.ബി.എസ്.ഇ ഉള്‍പ്പടെയുള്ള ബോര്‍ഡ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേർത്ത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാനങ്ങൾ തങ്ങളുടെ അഭിപ്രായം അറിയിച്ചത്. രാജ്യത്ത് കൊവിഡ് കേസുകൾ തുടർച്ചയായി കുറയുന്ന സാഹചര്യത്തിലാണ് പരീക്ഷ ഉപേക്ഷിക്കേണ്ടതില്ലെന്ന അഭിപ്രായം സംസ്ഥാനങ്ങൾ പ്രകടിപ്പിച്ചത്.അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു. വിദ്യാർത്ഥികൾക്ക് വാക്സീൻ എത്രയും വേഗം നൽകണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.
ആവശ്യമായ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിച്ചുകൊണ്ട് പരീക്ഷ നടത്തുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കേരളം അറിയിച്ചു.
എന്നാൽ പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും, പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടററും പരീക്ഷാ കമ്മീഷണറുമായ ജീവൻ ബാബു.കെ ഐ.എ.എസും പങ്കെടുത്തു. കേരളത്തില്‍ സി.ബി.എസ്.ഇ പരീക്ഷ നടത്തുന്ന കാര്യത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉള്ളത്.
പല നിർദേശങ്ങളാണ് ഉയർന്നു വന്നത്.
- സെപ്തംബറിലോ അതിനു ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണം .
- ജൂലായ് മാസത്തിന് മുമ്പ് പരീക്ഷ നടത്താനുള്ള സാഹചര്യമില്ല.
- വിദ്യാർത്ഥികൾക്ക് ഒന്നിലധികം അവസരം നൽകുക.
- ചില പരീക്ഷകൾ മാത്രം നടത്താം.
- പരീക്ഷ ഒന്നര മണിക്കൂറാക്കാം.