ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് നഗരത്തിലെ തെരുവുകളിലൂടെ സ്വതന്ത്രമായി കറങ്ങിനടന്നത് സംസ്ഥാനത്തെ ശ്ലാഘനീയമായ ക്രമസമാധാനനിലയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം വഴിത്തിരിവിലേക്ക് നീങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രി ചൊവ്വാഴ്ച ഗവർണർക്കെതിരെ വീണ്ടും പ്രതികരിച്ചത്. ഗവർണർ തന്റെ യഥാർത്ഥ ഉദ്ദേശം വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു . ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെയും അദ്ദേഹംപിന്തുണച്ചു.
നവകേരള സദസിന്റെ ഭാഗമായി ചൊവ്വാഴ്ച കൊല്ലത്തു നടത്തിയ പതിവ് മാധ്യമ സമ്മേളനത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഗവർണറെ വിമർശിച്ചത്. “അദ്ദേഹം സംസ്ഥാനത്ത് അശാന്തി ഉണ്ടാക്കുകയാണ്. തന്റെ ഉദ്ദേശശുദ്ധി അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ശ്ലാഘനീയമായ ക്രമസമാധാനനില പ്രകടമാക്കി പകൽ വെളിച്ചത്തിൽ എസ്എം സ്ട്രീറ്റിലൂടെ അലഞ്ഞുനടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു . മറ്റ് സംസ്ഥാനങ്ങളിൽ ഇങ്ങനെ സാധിക്കുമോ . തനിക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾ അദ്ദേഹം അവകാശപ്പെടുന്നതുപോലെ കുറ്റവാളികളല്ല. ചാൻസലർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ അവർ ജനാധിപത്യ രീതിയിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് “– മുഖ്യമന്ത്രി പറഞ്ഞു.