സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയില്‍ രോഗാതുരനായി ചികില്‍സയില്‍ കഴിയുന്ന ലോകത്തിന്റെ ഫുട്ബോള്‍ മാന്ത്രികന്റെ ആരോഗ്യാവസ്ഥ പ്രതീക്ഷാ നിര്ഭരമല്ലെന്ന് സൂചനകള്‍. കാന്‍സര്‍ ചികില്സാനന്തരമുണ്ടായ അണുബാധയില്‍ ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലായ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയുടെ കുടുംബം ഇന്നലെ ആശുപത്രിയില്‍ ഒത്തുകൂടിയത് ഫുട്ബോള്‍ ആരാധകരില്‍ ഉല്‍കണ്ഠ നിറച്ചിരിക്കയാണ്. കഴിഞ്ഞ നവംബര്‍ മുതല്‍ പെലെ ആശുപത്രിയിലാണ്. പെലെയുടെ അര്‍ബുദം മൂര്‍ച്ഛിച്ച അവസ്ഥയിലാണെന്നും ഒപ്പം കിഡ്നി, ഹൃദയം എന്നിവ തകരാറിലാണെന്നും അതിനുള്ള ചികില്‍സയായി എലിവേറ്റഡ് കെയര്‍ യൂണിറ്റിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
പെലെയുടെ മകന് എഡിഞ്ഞോ എന്നറിയപ്പെടുന്ന എഡ്സണ് ചോള്ബി നാസിമെന്റോ ശനിയാഴ്ച പിതാവിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.പി. റിപ്പോര്‍ട്ട് ചെയ്തു. പെലെയുടെ
അച്ഛന്റെ കൈ പിടിച്ച് നിൽക്കുന്ന ചിത്രവും എഡിഞ്ഞോ പോസ്റ്റ് ചെയ്തിട്ടുണ്ട്. “അച്ഛാ… എന്റെ ശക്തി നിങ്ങളാണ്” അവൻ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പെലെയുടെ കോളൻ ട്യൂമർ നീക്കം ചെയ്തിരുന്നു, എന്നാൽ ഇത് മറ്റ് അവയവങ്ങളിലേക്ക് പടർന്നോ എന്നതിനെക്കുറിച്ച് കുടുംബാംഗങ്ങളോ ഡോക്ടർമാരോ പ്രതികരിച്ചിട്ടില്ല.മകള്‍ കെലി നാസിമെന്റോ ഇന്‍സ്റ്റഗ്രാമില്‍ സഹോദരന്റെ ആശുപത്രി സാന്നിധ്യം സ്ഥിരീകരിച്ചു.
1958, 1962, 1970 വർഷങ്ങളിൽ പെലെ ബ്രസീലിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു. ബ്രസീലിന്റെ ഏറ്റവും വലിയ സ്കോറർ (77 ഗോളുകൾ) എന്ന പെലെയുടെ എക്കാലത്തെയും റെക്കോർഡ് ഈ വർഷത്തെ ലോകകപ്പിൽ മാത്രമാണ് നെയ്മർ കൂടി സ്വന്തമാക്കിയത്.
ലോകകപ്പിനിടെ പെലെയുടെ ചിത്രം പതിച്ച കൂറ്റൻ ബാനറുകൾ ഉയർത്തി ബ്രസീൽ കളിക്കാരും ആരാധകരും പെലെയ്ക്ക് അഭിവാദ്യം അർപ്പിച്ചത് പല അഭ്യുഹങ്ങൾക്കും കാരണമായിരുന്നു. എന്നാൽ ഫൈനലിന് ശേഷം പെലെ ലയണൽ മെസ്സിയുടെയും കിലിയൻ എംബാപ്പെയുടെയും പ്രകടനങ്ങളെ അഭിനന്ദിക്കുകയും അർജന്റീനയെ ആശംസിക്കുകയും ചെയ്തതായി വാർത്തകൾ പുറത്തു വന്നു. ഇതോടെയാണ് അഭ്യുഹങ്ങൾ നിലച്ചത്. എന്നാൽ വീണ്ടും പെലെയുടെ ആരോഗ്യാവസ്ഥ വാർത്തകളിൽ ഇടം നേടുകയാണ്.