എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി മുപ്പത്തിമൂന്നാം തവണയും മാറ്റിവെച്ചു . വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് കേസ് മാറ്റി വച്ചത്. കേസ് വീണ്ടും നവംബർ അവസാനം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വ്യക്തമാക്കി. ഇതോടെ ലാവലിൻ കേസിൽ വാദം കേൾക്കാതെ യു.യു.ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് പടിയിറങ്ങും.
2017 മുതൽ കോടതിയിലുള്ള കേസാണെന്നു ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അനുകൂലമായോ പ്രതികൂലമായോ ഉത്തരവുണ്ടായേക്കും. രണ്ടായാലും വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു. പുതിയ ബെഞ്ചിന് മുന്നിലാകും ഇനി നവംബർ അവസാനം കേസെടുത്തുക. പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐയുടെ അപ്പീലും ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയത്.
പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.