യുവതിയെ പീഡിപ്പിച്ചെന്ന പരാതി ശരിയല്ലെന്നും നിരപരാധിയാണെന്നും എൽദോസ് കുന്നപ്പിള്ളി കെപിസിസി നേതൃത്വത്തിന് വിശദീകരണം നൽകിയതായി റിപ്പോർട്ട് ഉണ്ട്.. 20നകം വിശദീകരണം നൽകണമെന്നായിരുന്നു കെപിസിസി നിർദേശം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എൽദോസ് കെപിസിസിക്കു നൽകിയ കത്തിൽ പറയുന്നു. പിആർ ഏജൻസി ജീവനക്കാരിയെന്ന നിലയിലാണ് യുവതിയുമായി പരിചയം. പിന്നീട് സൗഹൃദത്തിലായി. യുവതിയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. രാഷ്ട്രീയമായി തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരാതി നൽകിയത്. മുൻപും യുവതി പലർക്കുമെതിരെ കേസ് നൽകിയിട്ടുണ്ട്. യുവതിയുടെ പേരിലും കേസുണ്ട്. യുവതിക്കെതിരായ കേസുകളുടെ വിവരങ്ങൾ വിശദീകരിച്ച എൽദോസ്, നടപടിയെടുക്കുന്നതിനു മുൻപ് തന്റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടു.
എൽദോസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
വിശദീകരണം കിട്ടിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ സ്ഥിരീകരിച്ചെങ്കിലും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.. വക്കീല്‍ മുഖേനയാണ് കെപിസിസി ഓഫിസില്‍ മറുപടി നല്‍കിയത്. നേരിട്ടു വിശദീകരണം നല്‍കാത്തത് കുറ്റകരമാണ്. പരിശോധിച്ചു യുക്തമായ നടപടിയെടുക്കും. ഒളിവില്‍ പോകാതെ പാര്‍ട്ടിയെ ബോധ്യപ്പെടുത്തേണ്ടതായിരുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.
അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കെ.മുരളീധരൻ എംപിയും രംഗത്തെത്തി. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ട്. പാര്‍ട്ടി നടപടി വൈകിയെന്നാണു വ്യക്തിപരമായ അഭിപ്രായമെന്നും മുരളീധരന്‍ പറഞ്ഞു. തെറ്റ് ചെയ്യാത്ത പൊതു പ്രവർത്തകർ എന്തിനു ഒളിവിൽ പോകണം എന്നും മുരളീധരൻ പ്രതികരിച്ചു.