സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് പോലീസ് പ്രഥമ വിവര റിപ്പോർട്ട് . കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളെന്നും പറയുന്നു . എഫ്ഐആർ പ്രകാരം എട്ടു പ്രതികളാണ് കേസിലുള്ളത്. ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് പ്രതികൾ. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്നാണ് ഷാജഹാനെ വെട്ടിയത്. മറ്റ് 6 പേർ കൊലയ്ക്ക് സഹായം ചെയ്തു കൊടുത്തുവെന്നും പൊലീസ് വ്യക്തമാക്കുന്നു. പാലക്കാട് കൊട്ടേക്കാട് സ്വദേശികളാണ് പ്രതികൾ എല്ലാവരും. കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല.
എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണെന്നും ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. ഷാജഹാൻ കൊല്ലപ്പെട്ടത് കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു . ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു ഷാജഹാന്റെ ഇടതു കയ്യിലും ഇടതു കാലിലുമാണ് വെട്ടേറ്റത്. മുറിവുകളിൽ നിന്ന് അമിത രക്തസ്രാവം ഉണ്ടായി എന്നും റിപ്പോർട്ടിലുണ്ട്.