പെന്സിലുകളുടെയും മാഗി നൂഡില്‍സിന്റെയും വില കൂട്ടിയതിനെപ്പറ്റി ഉല്കണ്ഠപ്പെട്ട് ഒരു കൊച്ചു പെണ്‍കുട്ടി പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് വൈറലായി. ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയായ കൃതി ദുബെ എന്ന ആറുവയസ്സുകാരിയാണ് രാജ്യത്തെ വിലക്കയറ്റത്തിന്റെ ഏറ്റവും സൂക്ഷ്മമായ പ്രശ്നങ്ങള്‍ വിവരിച്ച് നരേന്ദ്രമോദിക്ക് കത്തെഴുതിയത്. വിലക്കയറ്റം കുഞ്ഞു മനസ്സുകള്‍ ഏതുവിധത്തിലാണ് കാണുന്നതെന്ന് അടിവരയിടുന്ന ആ കത്ത് സമൂഹമാധ്യമങ്ങളില്‍ പറക്കുകയാണിപ്പോള്. എന്നാൽ ട്വിറ്ററിൽ നിന്നും ഇപ്പോൾ കത്ത് അപ്രത്യക്ഷമായിട്ടുണ്ട്.
“പ്രധാനമന്ത്രി ജി” എന്ന അഭിസംബോധന ചെയ്ത കത്ത് അരൂൺ ഹാരി ട്വിറ്ററിൽ പങ്കിട്ടു. “എന്റെ പേര് കൃതി ദുബെ. ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ചില സാധനങ്ങളുടെ വില വല്ലാതെ കൂടിയിട്ടുണ്ട്. എന്റെ പെൻസിലിനും ഇറേസറിനും പോലും വില കൂടുകയും മാഗിയുടെ വിലയും വർധിപ്പിക്കുകയും ചെയ്തു. ഇപ്പോൾ പെൻസിൽ ചോദിച്ചാൽ അമ്മ അടിക്കും. ഞാൻ എന്ത് ചെയ്യണം? മറ്റ് വിദ്യാർത്ഥികളും എന്റെ പെൻസിൽ മോഷ്ടിക്കുന്നു.” (മാഗിയുടെ വില 70 ഗ്രാം പൗച്ചിന് 14 രൂപയായും 32 ഗ്രാം പാക്കറ്റിന് 7 രൂപയായും ഉയർന്നു.)-ഇതാണ് കത്തിന്റെ ഉള്ളടക്കം.
തന്റെ മകളുടെ മന് കി ബാത്ത് ആണ് ഈ കത്ത് എന്ന് കൃതിയുടെ പിതാവും അഭിഭാഷകനായ വിശാല്‍ ദുബെ പ്രതികരിച്ചു. സ്കൂളില്‍ വെച്ച് കഴിഞ്ഞ ദിവസം പെന്‍സില്‍ നഷ്ടപ്പെടുത്തിയതിന് അമ്മ കൃതിയെ ശകാരിച്ചതാണ് ആ കുഞ്ഞു മനസ്സിനെ അലട്ടിയതെന്ന് പിതാവ് പറഞ്ഞു. അമ്മ ശകാരിച്ചപ്പോള്‍ മകള്‍ക്ക് ദേഷ്യം വന്നതായും വിശാല്‍ ദുബെ പറഞ്ഞു. ആ ദേഷ്യത്തില്‍ നിന്നും സങ്കടത്തില്‍ നിന്നുമാണ് കത്തിന്റെ പിറവി.