തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കനത്ത നാശം വിതച്ചു മുന്നേറുകയാണ് മഹാരാഷ്ട്രയിലും ഗുജറാത്തിലും. ഗുജറാത്തിൽ സ്ഥിതി ഗുരുതരമായി. അഹമ്മദാബാദ് പോലുള്ള നഗരങ്ങളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടതോടെ ജനജീവിതം സ്തംഭിച്ചു. വടക്കൻ ഗുജറാത്ത് ജില്ലകളെ തകർത്ത പ്രളയത്തിൽ ഇതുവരെ 213 പേർ മരിച്ചു. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് ഗുജറാത്തിൽ വൻ വെള്ളപ്പൊക്കത്തിൽ 4225 മൃഗങ്ങൾ ചത്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു .
കനത്ത മഴയെ തുടർന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (എഎംസി) സ്കൂളുകൾ അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. നഗരത്തിൽ ഇപ്പോഴും കനത്ത മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയായി അധികൃതർ അണ്ടർപാസ് റോഡുകളും അടച്ചു.
വടക്കൻ ഗുജറാത്തിലെ ബനസ്കന്ത, പടാൻ ജില്ലകളിലായി 186 പേർ വെള്ളപ്പൊക്കത്തിൽ മരിച്ചു. 186-ൽ 61 മരണങ്ങളും ബനസ്കന്തയിൽ നിന്ന് മാത്രമായി ഉണ്ട്. ബനസ്കന്ത ജില്ലയിലെ പാലൻപൂരിനടുത്തുള്ള ഖരിയ ഗ്രാമത്തിൽ ബുധനാഴ്ചയാണ് ബനാസ് നദിയിലെ വെള്ളക്കെട്ടിൽ ഒഴുകിപ്പോയ ഒരു കുടുംബത്തിലെ 17 അംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വടക്കൻ ഗുജറാത്തിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ബനസ്കന്ത, പടാൻ ജില്ലകളിൽ നിന്ന് 34,043 പേർ ഉൾപ്പെടെ 53,000 പേരെ ഒഴിപ്പിച്ചു. ഗുജറാത്തിലെ 203 അണക്കെട്ടുകളിൽ 31 എണ്ണം പൂർണമായും നിറഞ്ഞു. 41 എണ്ണം 70 ശതമാനത്തിൽ അധികം നിറഞ്ഞു.
മഹാരാഷ്ട്രയിൽ നാസിക് നഗരത്തിന് കുടിവെള്ളം നൽകുന്ന ഗംഗാപൂർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് ഗോദാവരി നദിയിലെ ജലനിരപ്പ് ഉയർന്നപ്പോൾ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ക്ഷേത്രങ്ങൾ മുങ്ങിപ്പോയി. മഹാരാഷ്ട്രയിൽ പാൽഘർ, റായ്ഗഡ്, രത്നഗിരി, പൂനെ, സത്താറ, ചന്ദ്രപൂർ, ഗഡ്ചിരോളി എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.