പഞ്ചാബിൽ വെടിയേറ്റു മരിച്ച കോൺഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ധു മൂസ്വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ ഭീകരൻ ഗോൾഡി ബ്രാർ ഏറ്റെടുത്തു.
തീഹാർ ജയിലിൽ തടവിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ
അടുത്ത അനുയായി ആയ
ഗോൾഡി ബ്രാർ, ഫേസ്ബുക് പോസ്റ്റിലൂടെയാണ് സിദ്ധു മൂസ് വാലയ്ക്കെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അറിയിച്ചത്.
വെടിവെപ്പുമായി ബന്ധപ്പെട്ട് ലോറൻസ് ബിഷ്ണോയിയെ പോലീസ് ചോദ്യം ചെയ്യും. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി)
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നിയോഗിച്ചിട്ടുണ്ട്.
ഇന്നലെയാണ് പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസ് വാല അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
കൂടെ യാത്ര ചെയ്തിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. പഞ്ചാബിലെ ആം ആദ്മി സര്ക്കാര് സുരക്ഷ പിന്വലിച്ചതിനു പിന്നാലെയാണ് സിദ്ധു വെടിയേറ്റ് കൊല്ലപ്പെട്ടത്.
സിദ്ധുവിന്റെ എസ്യുവിയെ രണ്ട് വാഹനങ്ങൾ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എഎൻ-94 റഷ്യൻ അസോൾട്ട് റൈഫിളാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ആരായിരുന്നു സിദ്ധു മൂസ് വാല?
പഞ്ചാബിലെ മൻസ ജില്ലയിലെ മൂസ് വാല ഗ്രാമത്തിലാണ് ശുഭ്ദീപ് സിംഗ് സിദ്ധു എന്ന സിദ്ധു മൂസ് വാല ജനിച്ചത്.
വലിയ ആരാധകവൃന്ദം ഉണ്ടായിരുന്ന മൂസ് വാല തന്റെ ഗാങ്സ്റ്റർ റാപ്പ് പാട്ടുകൾക്ക് പേരുകേട്ട വ്യക്തിയാണ്.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും കോളേജിൽ നിന്ന് സംഗീതവും പഠിച്ച ഇദ്ദേഹം പിന്നീട് കാനഡയിലേക്ക് താമസം മാറി.
തോക്ക് സംസ്കാരത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ഗുണ്ടാസംഘങ്ങളെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന പഞ്ചാബി ഗാനങ്ങൾ കൊണ്ട് വിവാദം സൃഷ്ടിച്ച വ്യക്തിയായിരുന്നു സിദ്ധു മൂസ് വാല.
2019 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ‘ ജട്ടി ജിയോനയ് മോർ ദി ബന്ദൂക് വാർഗി ‘ എന്ന ഗാനം 18-ാം നൂറ്റാണ്ടിലെ സിഖ് യോദ്ധാവ് മൈ ഭാഗോയെ അപമാനിച്ചതിന്റെ പേരിൽ വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ മൂസ് വാല പിന്നീട് ക്ഷമാപണം നടത്തി.
2020 ജൂലൈയിൽ പുറത്തിറങ്ങിയ ‘സഞ്ജു’ എന്ന ഗാനവും വിവാദത്തിന് തിരികൊളുത്തി. എകെ 47 വെടിവെപ്പ് കേസിൽ സിദ്ധു മൂസ് വാലയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഗാനം പുറത്തിറങ്ങിയത്. സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയ ഗാനത്തിൽ സിദ്ധു തന്നെ സ്വയം നടൻ സഞ്ജയ് ദത്തുമായി താരതമ്യപ്പെടുത്തി.
2020 മെയ് മാസത്തിൽ ബർണാല ഗ്രാമത്തിലെ ഒരു ഫയറിംഗ് റേഞ്ചിൽ അദ്ദേഹം പരിശീലിക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് ആയുധ നിയമപ്രകാരം സിദ്ധുവിനെതിരെ കേസെടുത്തിരുന്നു. പിന്നീട് സൻഗ്രൂർ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
2022ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൻസ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി സിദ്ധു മൂസ് വാല മത്സരി അദ്ദേഹം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഡോ.വിജയ് സിംഗ്ലയോട് 63,323 വോട്ടുകൾക്ക് പരാജയപ്പെടുകയും ചെയ്തു.