നേപ്പാളില്‍ തകര്‍ന്നുവീണ വിമാനത്തിലെ ചില യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങൾ ഭൂരിഭാഗവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്.
ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരുമായി പറന്ന വിമാനം ഞായറാഴ്ച രാവിലെ കാണാതാവുകയായിരുന്നു.
വിമാനം നേപ്പാളിലെ പർവതമേഖലയിൽ തകർന്നു വീണതായി രാത്രിയോടെ സ്ഥിരീകരിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ച കാരണം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു.
ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്.
ഞായറാഴ്ച രാവിലെ 9.55ന് നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയിൽനിന്ന് ജോംസോമിലേക്ക് പറന്ന താര എയറിന്റെ ഇരട്ട എൻജിനുള്ള 9എൻ-എഇടി വിമാനത്തിന് 15 മിനിറ്റിനു ശേഷം കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
പൈലറ്റിന്റെ മൊബൈൽ ഫോൺ വഴിയാണ് വിമാനം തകർന്നുവീണ സ്ഥലം കരസേന മനസ്സിലാക്കിയത്. പൈലറ്റ് ക്യാപ്റ്റൻ പ്രഭാകർ ഗിമിറെയുടെ മൊബൈൽ ഫോൺ ബെല്ലടിക്കുന്നുണ്ടെന്നു മനസ്സിലാക്കിയ കരസേന ടെലികോം വകുപ്പിന്റെ സഹായത്തോടെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) സംവിധാനം വഴി പിന്നീട് ഫോൺ കൃത്യമായി ട്രാക്ക് ചെയ്തു.
തിരച്ചിലിനു പോയ ഹെലികോപ്റ്റർ മോശം കാലാവസ്ഥ മൂലം മടങ്ങുകയായിരുന്നു.
2016 ൽ ഇതേ വ്യോമ പാതയിൽ പറന്ന താര എയർലൈനിന്റെ വിമാനം തകർന്ന് 23 പേർ കൊല്ലപ്പെട്ടിരുന്നു. നേപ്പാൾ പർവതമേഖലയിലെ വ്യോമഗതാഗതത്തിന് 2009 ൽ ആരംഭിച്ചതാണ് താര എയർലൈൻസ്.