ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലി തീരം തൊട്ടതോടെ കിഴക്കെ ഇന്ത്യയില്‍ മാത്രമല്ല കേരളത്തിലും അതിന്റെ സ്വാധീനത്താല്‍ കനത്ത മഴ അനുഭവപ്പെട്ടു. ഇന്നും നാളെയും ആറു ജില്ലകളില്‍ വീതം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിയിൽ ചൊവ്വാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്.
ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈസ്റ്റേണ്‍ നേവല്‍ കമാന്റിന്റെ നേതൃത്വത്തില്‍ രക്ഷാദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഒഡീഷയില്‍ കനത്ത നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗജപതിയില്‍ ഉരുള്‍പൊട്ടലുണ്ടായി. മലയോരമേഖലയില്‍ നിന്ന് 1600 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒഡീഷയിലെ റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്.