മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തില്‍ യാത്ര ചെയ്യാന്‍ പോകുന്ന പുതിയ ബസ്സിനെ ചുറ്റിപ്പറ്റി ഒട്ടേറെ യക്ഷിക്കഥാ സമാനമായ കഥകളും വിവാദങ്ങളും ആണ് രാഷ്ട്രീയകേരളത്തിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. അതിനിടയില്‍ ഇന്ന് ആരംഭിക്കുന്ന നവകേരള സദസ്സിന്റെ കന്നിദിവസ യാത്രയ്ക്കായി പുത്തന്‍ ബസ് കാസര്‍ഗോഡ് എത്തിച്ചു.
സാധാരണ സര്‍ക്കാര്‍ ബസ്സല്ല ഇത്. അതിന്റെ സവിശേഷതകള്‍ നിരവധിയാണ്. ശരിക്കും ബസ്സുകളുടെ ചക്രവര്‍ത്തി തന്നെ.
ഭാരത് ബെൻസിന്റെ ഒ എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസ് നിർമിച്ചിരിക്കുന്നത്. 240 കുതിരശക്തിയുള്ള 7200 സിസി എഞ്ചിനും 380 ലിറ്റർ ഇന്ധനശേഷിയും ഈ ബസിനുണ്ട്. ഏകദേശം 38 ലക്ഷം രൂപയാണ് ഷാസിയുടെ എക്സ് ഷോറൂം വില. ഓൺ റോഡ് 44 ലക്ഷം രൂപക്കടുത്തെത്തും. മുന്നിലും പിന്നിലുമായി രണ്ട് വാതിലുകൾ. ടോയ്‌ലറ്റ് അടക്കമുള്ള സൗകര്യങ്ങളാണ് അധികമായി ഒരുക്കിയത്. ബസിൽ പടി കയറേണ്ടതില്ല. വാതിലിൽ ആളെത്തിക്കഴിഞ്ഞാൽ അത്യാധുനിക ഓട്ടമാറ്റിക് ലിഫ്റ്റ് ആളിനെ ബസിലെത്തിക്കും. പിന്നീട് ലിഫ്റ്റ് മടങ്ങി ബസിനുള്ളിലേക്കു മാറും. കേരളത്തിൽ ആദ്യമായാണ് പരീക്ഷിക്കുന്നത്.
യാത്രാ ബസാക്കി മാറ്റാനുള്ള ഉത്തരവാദിത്തം സർക്കാർ ഏൽപ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോ മൊബൈൽ ഗ്രൂപ്പിനെയാണ്. കർണാടകയിലെ മണ്ഡ്യയിലുള്ള കണ്ണപ്പയുടെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിർമ്മിച്ചത്.
കേരളത്തിന്റെ തനത് സാംസ്കാരിക അടയാളങ്ങളുടെ ചിത്രീകരണമാണ് ബസിന്റെ ബോഡിയിൽ. കെഎസ് ആർടിസി എംഡി പുറപ്പെടുവിച്ച പ്രക്യേത വിജ്ഞാപന പ്രകാരം ഗതാഗത അതോറിറ്റിയുടെ മാനദണ്ഡങ്ങളിൽ പ്രത്യേകം ഇളവ് നേടി വിവിധങ്ങളായ മാറ്റങ്ങളും ബസിൽ വരുത്തിയിട്ടുണ്ട്.
കോൺട്രാക് ക്യാരേജ് വാഹനങ്ങൾക്കുള്ള വെള്ള നിറം എന്ന നിബന്ധന ഈ ബസിന് ബാധമകല്ല. മുൻ നിരയിലെ ഒരു കസേരക്ക് 180 ഡിഗ്രി കറങ്ങാൻ അനുമതിയുണ്ട്. വാഹനം നിർത്തുമ്പോൾ പുറത്തുനിന്നും ജനറേറ്റർ വഴിയോ ഇൻവേർട്ടർ വഴിയോ വൈദ്യുതി നൽകാം. സർക്കാർ ആവശ്യപ്പെടുമ്പോൾ വണ്ടി വിൽക്കണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.