മുതിർന്ന ബിജെപി നേതാവും പാർട്ടിയുടെ മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദൻ (78) അന്തരിച്ചു. കരളിൽ കാൻസർ ബാധിതനായി കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. മൃതദേഹം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ട് പോകും. സംസ്കാരം നാളെ. ആർഎസ്എസിലും ബിജെപിയിലും നേതൃപരമായ ചുമതലകൾ വഹിച്ചിരുന്ന മുകുന്ദൻ വ്യത്യസ്ത നിലപാടുകളിലൂടെ പലപ്പോഴും പാർട്ടിയിൽ വിവാദം സൃഷ്ടിച്ചിരുന്നു. 1991ൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടർന്നു.
പാര്‍ടിയുമായുള്ള ഭിന്നതകളാല്‍ ഏകദേശം പത്തു വര്‍ഷമായി നേതൃപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു മുകുന്ദന്‍. പുതിയ കാലത്തെ നേതൃത്വവുമായി ശക്തമായ ഭിന്നതകള്‍ മുകുന്ദന്‍ പ്രകടിപ്പിച്ചു കൊണ്ടിരുന്നു.
കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ പുത്രനായി 1946 ഡിസംബർ 9 നാണ് പി.പി.മുകുന്ദൻ ജനിച്ചത്. മണത്തല യുപി സ്കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഹൈസ്കൂൾ പഠനകാലത്താണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ ആകൃഷ്ടനാകുന്നത്. മണത്തണയിൽ ആർഎസ്എസ് ശാഖ ആരംഭിച്ചപ്പോൾ സ്വയംസേവകനായി. 1965 ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായി. 1967 ൽ ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായി. 1972 ൽ തൃശൂർ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചു. കോഴിക്കോടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പർക്ക പ്രമുഖായും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 21 മാസം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു.