എൻസിപി മുംബൈയിൽ ചേർന്ന നേതൃയോഗത്തിൽ, അധ്യക്ഷൻ ശരദ് പവാറിന്റെ രാജി തള്ളി. പവാർ അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് എൻസിപി കോർ കമ്മിറ്റി പ്രമേയം പാസാക്കി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ശരദ് പവാർ നിശ്ചയിച്ച 18 അംഗങ്ങൾ അടങ്ങിയ കോർ കമ്മിറ്റി യോഗമാണ് പവാറിന്റെ രാജി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. പവാറിന്റെ രാജി നിരസിക്കാനും നേതൃസ്ഥാനത്ത് അദ്ദേഹം തുടരണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്ന പ്രമേയം മുതിർന്ന നേതാവ് പ്രഫുൽ പട്ടേലാണ് എൻസിപി യോഗത്തിൽ അവതരിപ്പിച്ചത്.പ്രതിപക്ഷ നേതാക്കളും അദ്ദേഹം പദവിയിൽ തുടരണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, യോഗത്തിൽ തന്റെ തീരുമാനം പവാർ വ്യക്തമാക്കിയില്ല. മേയ് രണ്ടിന് മുംബൈ വൈ.ബി. ചവാൻ ഹാളിൽ ആത്മകഥയുടെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കുന്ന ചടങ്ങിലാണ് പാർട്ടി അണികളെ ഞെട്ടിച്ച തീരുമാനം പവാർ പ്രഖ്യാപിച്ചത്. പിന്നീട് രാജിക്കെതിരെ പാർട്ടി നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയതോടെ തീരുമാനം പുനഃപരിശോധിക്കാമെന്ന് അദ്ദേഹം സമ്മതിച്ചതായി സഹോദരപുത്രൻ അജിത് പവാർ അറിയിച്ചിരുന്നു.













