മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയ്ക്ക് എത്തിയ പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരീഷിനെ (59) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി 7 വർഷം കഠിനതടവിന് ശിക്ഷിച്ചു. ഒന്നരലക്ഷം രൂപ പിഴ നൽകണം. പിഴ തുക കുട്ടിക്ക് കൈമാറണം. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം കൂടി ശിക്ഷ അനുഭവിക്കണം.
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസറായിരുന്ന ഗിരീഷ് തിരുവനന്തപുരം മണക്കാട് ഉള്ള വീടായ തണലിനോട് ചേർന്നുള്ള സ്വകാര്യ ക്ലിനിക്കിൽ കുട്ടിയെ 2015 ഡിസംബർ ആറ് മുതൽ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കൗൺസിലിങ്ങിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. തുടർന്ന് കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി.
രക്ഷിതാക്കൾ മറ്റ് പല മനോരോഗ വിദഗ്ധരെയും കാണിച്ചെങ്കിലും കുറയാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രി സൈക്ക്യാട്രി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 2019 ജനുവരി 30ന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് രണ്ട് വർഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം കുട്ടി പറയുന്നത്. പ്രതി കുട്ടിക്ക് ഫോണിൽ അശ്ലീല വിഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നു എന്നും വെളിപ്പെടുത്തി. മെഡിക്കൽ കോളജ് അധികൃതർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസ് കേസെടുത്തു.
മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതേ കോടതി ഒരു വർഷം മുമ്പ് പ്രതിയെ ആറ് വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസിൽ പ്രതി ഹൈക്കോടതിയിൽ നിന്നു ജാമ്യം നേടി. ജാമ്യത്തിൽ നിൽക്കവെയാണ് ഈ കേസിൽ അറസ്റ്റ് ചെയ്തത്.