മലയാള സിനിമയിൽ ഹാസ്യത്തിന്റെ കോഴിക്കോടൻ മുഖമായ മാമുക്കോയയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ. അരക്കിണർ മുജാഹിദ് പള്ളിയിൽ മയ്യത്ത് നമസ്‌കാരത്തിന് ശേഷമാണ് മൃതദേഹം ഖബർസ്ഥാനിലേക്ക് കൊണ്ടുവന്നത്.
ഇന്നലെ വൈകിട്ട് മൂന്നുമുതൽ കോഴിക്കോട് ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. തുടർന്ന് രാത്രി പത്തോടെ മൃതദേഹം അരക്കിണറിലെ വീട്ടിലേക്കു കൊണ്ടുപോയി. രാവിലെ ഒൻപതു വരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു. സിനിമ-സംഗീത-നാടക മേഖലകളിലെ പ്രമുഖരും സാധാരണക്കാരും ഉൾപ്പെടെ ആയിരക്കണക്കിനാളുകളാണ് പ്രിയ നടനെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയത്.
താരസംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി ജനറൽ സെക്രട്ടറി ഇടവേള ബാബു മാമുക്കോയയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു
മന്ത്രി അഹമ്മദ് ദേവർകോവിൽ, നടൻമാരായ ഇർഷാദ്, ജോജു ജോർജ്, കോൺഗ്രസ് നേതാവും നിർമാതാവുമായ ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മാമുക്കോയയുടെ അന്ത്യം.ഈ മാസം ഇരുപത്തിനാലിന് രാത്രി മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.