നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിനെ സമൂഹ മാധ്യമത്തിലൂടെ വിമർശിച്ച് അതിജീവിതയുടെ ഉറ്റവർ . ‘വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. ന്യായീകരണത്തൊഴിലാളികളുടെ അവസ്ഥയിൽ സഹതാപം. ഒരുപാട് മനുഷ്യരുടെ മനസ്സിൽ ചിതയൊരുക്കുകയാണ് ഇവർ’ എന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.
നടന്‍ ദിലീപിനെ ഗൂഢാലോചനക്കേസില്‍ അറസ്‌റ്റ് ചെയ്യാന്‍ കേരള പോലീസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നും പള്‍സര്‍ സുനിയുമായി ബന്ധിപ്പിക്കുന്ന തെളിവുകളും ചിത്രങ്ങളും പൊലീസ് വ്യാജമായി സൃഷ്ടിച്ചതാണെന്നും പള്‍സര്‍ സുനി മുമ്പും മറ്റ് പല നടിമാരെയും ഉപദ്രവിച്ചിട്ടുണ്ടെന്നത് തനിക്കറിയാമെന്നുമായിരുന്നു ശ്രീലേഖ തന്റെ യു-ട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖ-യിലൂടെ ആരോപിച്ചത്.
നടൻ ദിലീപ് നിരപരാധിയെന്ന് ന്യായീകരിച്ച മുൻ ഡിജിപി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ സമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എംഎൽഎ. പ്രതികരിച്ചു . നടിയെ ആക്രമിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. അതില്‍ അഭിപ്രായം പറയാനില്ല. അതിജീവിതയ്ക്കൊപ്പമാണ് താനെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഉമ തോമസ് വ്യക്തമാക്കി.