സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടിയേക്കും. സ്പിരിറ്റിന്റെ വില വലിയ രീതിയിൽ വർദ്ധിച്ചതിനാൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിലയിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് എക്സൈസ് മന്ത്രി മന്ത്രി എംവി ഗോവിന്ദൻ നിയമസഭയിൽ വ്യക്തമാക്കി.
ഒരു കുപ്പി മദ്യം പുറത്തിറക്കുമ്പോൾ 2.50 രൂപ നഷ്ടമാണെന്നാണ് ബവ്കോ സർക്കാരിനെ അറിയിച്ചിരിക്കുന്നത്.കോവിഡിനു ശേഷമാണ് കമ്പനിയുടെ നഷ്ടം വർധിച്ചത്. സ്പിരിറ്റിനും കാർഡ്ബോർഡ് പെട്ടികൾക്കും കുപ്പിക്കും ലേബലിനുമെല്ലാം വില കൂടി.
ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് ബവ്റിജസ് കോർപറേഷന്‍ നേരത്തെ ശുപാർശ ചെയ്തിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ റം നിർമിക്കുന്നത്. 10% വിലവർധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ലീറ്റർ മദ്യത്തിന് 600 രൂപയാണ് ഇപ്പോഴത്തെ വില.
സ്വകാര്യ മദ്യ ഉൽപ്പാദന കമ്പനികളും വിലകൂട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.