കോഴിക്കോട് മോഡലും നടിയുമായ ഷഹനയുടെ മരണത്തിൽ ഭർത്താവ് സജാദിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.ആത്മഹത്യാപ്രേരണ അടക്കമുള്ള കുറ്റങ്ങൾ സജാദിനെതിരെ ചുമത്തിയാണ് അന്വേഷണസംഘം കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകിയത്.
ഷഹനയെ സജാദ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. മരിക്കുന്ന ദിവസവും വഴക്കുണ്ടായി.ജന്മദിനത്തിൽ പോലും ഉപദ്രവം നേരിട്ടതും സജാദിന്റെ ലഹരി ഉപയോഗവും ആത്മഹത്യയ്ക്കു കാരണമായി. വീട്ടിൽ നിന്ന് കണ്ടെത്തിയ ഷഹനയുടെ ഡയറിക്കുറിപ്പുകളാണ് തെളിവായിട്ടുള്ളത്.

ആത്മഹത്യയാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെങ്കിലും, ഭർത്താവിൽ നിന്നുള്ള പീഡനമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡയറിയിൽ നിന്നാണു പീഡനത്തിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചത്.
180 പേജുള്ള ഡയറിയിൽ 81 പേജുകളിൽ പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എഴുതിയിട്ടുണ്ട്. ഷഹനയുടെ മൊബൈൽ ഫോണും അനുബന്ധ ഉപകരണങ്ങളും പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
മേയ് 13നു പുലർച്ചെയാണ് പറമ്പിൽ ബസാറിനു സമീപം ഗൾഫ് ബസാറിൽ ഭർത്താവ് സജാദിനൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്ന കെട്ടിടത്തിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടത്.കാസർകോട് ചെറുവത്തൂർ സ്വദേശിനിയാണ് ഷഹന. കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയിൽ സജാദിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.