സ്വർണക്കടത്ത് കേസിലെ ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായി നടക്കുന്ന
പ്രതിഷേധങ്ങളിൽ രാഷ്ട്രീയ പ്രതിരോധം തീർക്കാൻ എൽഡിഎഫ് തീരുമാനം.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 21 മുതൽ റാലിയും യോഗവും നടത്താൻ ഇന്ന് ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ രാഷ്ട്രീയവിശദീകരണം നൽകുകയാണ് യോഗങ്ങളുടെ ഉദ്ദേശം.
മുഖ്യമന്ത്രിക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് വിമാനത്തിൽ അരങ്ങേറിയതെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ ആരോപിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അവസാന നിമിഷമാണ് മൂന്ന് പേർ വിമാനത്തിൽ കയറിയത്. ഇതിലൊരാൾ വധശ്രമക്കേസ് ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണ്. കൂടെയുള്ളവർക്കെതിരേയുംനിരവധി കേസുകളുണ്ട്. കോൺഗ്രസിന്റെ നേതൃത്വം അറിഞ്ഞുകൊണ്ടുള്ള ആക്രമണമാണിത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ ജനങ്ങളെ അണിനിരത്തും.
സ്വർണക്കള്ളക്കടത്ത് കേസിൽ പ്രതിയായി ജയിലിൽ കിടന്ന, 20 തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ച ഒരു സ്ത്രീയെ മുൻനിർത്തിയാണ് യുഡിഎഫും ബിജെപിയും എൽഡിഎഫിനും മുഖ്യമന്ത്രിക്കുമെതിരെ രംഗത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ചിന്റെ അഹങ്കാരവും ധാർഷ്ട്യവും കൊണ്ടാണ് യുഡിഎഫ് ഇപ്പോൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് ജമാഅത്തെ ഇസ്ലാമി, ആർഎസ്എസ്, എസ്ഡിപിഐയുടെ സഹായത്തോടെയാണ് തൃക്കാക്കരയിൽ യുഡിഎഫ് അധികാരത്തിൽ വന്നത്. വികസനപദ്ധതികളെ അലങ്കോലപ്പെടുത്താനുള്ള കൂട്ടുകെട്ടാണ് ഇത്. ഈ കാര്യം ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കും. വികസനവിരോധികളുടേയും അക്രമികളുടേയും അഴിഞ്ഞാട്ടമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു.