നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണക്കേസില്‍ രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യാന്‍ ഇന്ന് ഡെല്‍ഹി ഇ.ഡി. ഓഫീസിലേക്ക് വിളിച്ചു വരുത്തുമ്പോള്‍ പ്രതിഷേധ പ്രകടനം നടത്താനുള്ള കോണ്‍ഗ്രസ് പാര്‍ടിയുടെ നീക്കത്തിന് ഡെല്‍ഹി പൊലീസ് തടയിട്ടു. പ്രതിഷേധ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് അനുമതി തടഞ്ഞത്. എന്നാല്‍ സത്യാഗ്രഹ മാര്‍ച്ച് നടത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രസ്‌താവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് രാഹുലിനെ ഇ.ഡി. ഓഫീസില്‍ ചോദ്യം ചെയ്യാന്‍ എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വാതന്ത്ര്യ സമര കാലത്ത് കോൺഗ്രസിന്റെ ശബ്ദം അടിച്ചമർത്താൻ ബ്രിട്ടീഷുകാർക്ക് പോലും കഴിഞ്ഞില്ല, പിന്നെ എങ്ങനെ ഈ സർക്കാരിന് കഴിയും? സുർജേവാല ചോദിച്ചു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിലേക്ക് പാർട്ടി പ്രവർത്തകർ സമാധാനപരമായി പ്രതിഷേധ മാർച്ച് നടത്തുമെന്നും സുർജേവാല കൂട്ടിച്ചേർത്തു. “ഞങ്ങൾ ഭരണഘടനയുടെ സംരക്ഷകരാണ്, ഞങ്ങൾ തലകുനിക്കുകയോ ഭയപ്പെടുകയോ ചെയ്യില്ല. വൻ പോലീസ് സേനയെ വിന്യസിച്ചതിലൂടെ മോദി സർക്കാരിനെ വിറപ്പിച്ചത് കോൺഗ്രസ് ആണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു- സുർജേവാല പറഞ്ഞു. ഡൽഹിയിൽ മോദി സർക്കാർ “അപ്രഖ്യാപിത അടിയന്തരാവസ്ഥ” ഏർപ്പെടുത്തിയിരിക്കുകയാണെന്നും സുർജേവാല ആരോപിച്ചു.