മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ അക്രമസംഭവങ്ങൾ. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് ആക്രമണമുണ്ടായി. ഓഫിസ് വളപ്പിൽ നിർത്തിയിട്ടിരുന്ന കാറിന് കേടുപാട് വരുത്തി, ഫ്ലക്സുകൾ തകർത്തു. കെ.പി.സി.സി. സംസ്ഥാനകമ്മിറ്റി ആസ്ഥാനത്ത് അക്രമം നടക്കുമ്പോള്‍ തല മുതിര്‍ന്ന നേതാവ് എ.കെ.ആന്റണി ഓഫീസിലുണ്ടായിരുന്നു.
ആക്രമണം നടന്നതിനു പിന്നാലെ തിരുവനന്തപുരം നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരും പൊലീസും തമ്മില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജ്ജും ഉണ്ടായി. സംഘര്‍ഷം രാത്രിയിലും തുടരുകയാണ്.
കാസർകോട് നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലും പത്തനംതിട്ട ജില്ലയിലെ അടൂരിലും കോണ്‍ഗ്രസ്-സി.പി.എം. സംഘര്‍ഷം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അടൂരിൽ സിപിഎം പ്രവർത്തകർ കോൺഗ്രസ് ഓഫിസ് ആക്രമിച്ചതായി പറയുന്നു . കോൺഗ്രസ് നേതാവിനെ മർദിക്കുകയും ചെയ്തു . അക്രമം തടഞ്ഞ പൊലീസും സിപിഎം പ്രവർത്തകരും തമ്മിലും സംഘർഷമുണ്ടായി.
ഇരിട്ടിയിലും യൂത്ത് കോണ്‍ഗ്രസ്– ഡിവൈഎഫ്ഐ സംഘർഷമുണ്ടായി. പലർക്കും പരുക്കേറ്റു. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രകടനങ്ങൾ ഇരുദിശയിലായി വരുമ്പോഴാണ് സംഘർഷമുണ്ടായത് എന്നാണ് വിവരം.