സംസ്ഥാനത്ത് മൃഗങ്ങളില്‍ മാരകമായ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചു. ഇപ്പോള്‍ രോഗം കണ്ടെത്തിയിരിക്കുന്നത് ആതിരപ്പള്ളി വനമേഖലയിലെ കാട്ടുപന്നികളിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ് ജോര്‍ജ്ജ് പറഞ്ഞു. ഇവിടെ കാട്ടു പന്നികള്‍ കൂട്ടത്തോടെ ചത്തതോടെയാണ് മൃഗസംരക്ഷണവകുപ്പും ആരോഗ്യവകുപ്പും ഒരുമിച്ച് അന്വേഷണം ആരംഭിച്ചത്. ബാസിലസ് ആന്ത്രാക്‌സ് ആണ് രോഗാണുവെന്ന് സ്ഥിരീകരിക്കുകയും ചെയ്‌തു. ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനും മറവ് ചെയ്യാനുമായി പോയ ആളുകളെ നിരീക്ഷിച്ചു വരികയാണ് . ഇവര്‍ക്ക് ആവശ്യമായ പ്രതിരോധ ചികിത്സയും നല്‍കി. കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
ബാസിലസ് ആന്ത്രാസിസ് മൂലമുണ്ടാകുന്ന മാരകമായ അണുബാധയുടെ പേരാണ് ആന്ത്രാക്സ്. കന്നുകാലികളെയും കാട്ടുമൃഗങ്ങളെയും ആണ് പ്രധാനമായും ബാധിക്കുന്നത് . രോഗം ബാധിച്ച മൃഗങ്ങളുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കം പുലർത്തുന്നതിലൂടെ മനുഷ്യർക്ക് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.