• Home
  • kerala
  • വാർത്താ സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് : ഡിസിസി ഓഫീസിന് സംരക്ഷണത്തിനെത്തിയ പോലീസുകാരെ പ്രവർത്തകർ പുറത്താക്കി

വാർത്താ സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് : ഡിസിസി ഓഫീസിന് സംരക്ഷണത്തിനെത്തിയ പോലീസുകാരെ പ്രവർത്തകർ പുറത്താക്കി

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അക്രമിച്ചത് സംബന്ധിച്ചവാർത്താ സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ഓഫീസ് ആക്രമണത്തിന് ശേഷം വന്ന എം.പി ഓഫീസിന്റെ ദൃശ്യങ്ങളിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോ ചുമരിൽ തന്നെയുണ്ടായിരുന്നല്ലോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യമാണ് പ്രതിപക്ഷ നേതാവിനെ ക്ഷുഭിതനാക്കിയത്.

ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോൺഗ്രസുകാർ തന്നെയാണോ എന്ന് നിങ്ങൾ പറയുമോയെന്ന് സതീശൻ ചോദിച്ചു. ‘തൃക്കാക്കര തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതാക്കൾ ഒരു കണക്ക് പറയുകയുണ്ടായി. അപ്പോൾ ജയിച്ചത് ഞങ്ങളാണോ അതോ അവരാണോ എന്ന സംശയമുണ്ടായി. അതുപോലത്തെ കാര്യങ്ങളുമായി ഇങ്ങോട്ട് വരേണ്ട. കൈയിൽ വെച്ചാൽ മതി. പിണറായി വിജയനോട് പോയി ചോദിച്ചാൽ മതി. എന്നോട് ഇതുപോലോത്ത ചോദ്യങ്ങൾ ചോദിക്കേണ്ട. അസംബന്ധം പറയേണ്ട. എന്റെ വാർത്താസമ്മേളനം തടസ്സപ്പെടുത്താൻ കൈരളിയുടേയും ദേശാഭിമാനിയുടേയും ലേഖകനായി ഇവിടെ ഇരുത്തിയാൽ, ഞാൻ മര്യാദ കാണിക്കുന്നത് കൊണ്ടാണ് നിങ്ങൾ ഇവിടെ ഇരിക്കുന്നത്. ഇല്ലെങ്കിൽ പുറത്തിറക്കിവിടും. മര്യാദയ്ക്ക് ഇരുന്നോണം. അത്ര വൈകാരികമായ ഞങ്ങളുടെ വിഷയമാണ്. നിങ്ങളെ ഇവിടെ നിന്ന് പുറത്തിവിടുന്നത് എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത്’ സതീശൻ പറഞ്ഞു.

രാഹുൽ ഗാന്ധിയെ തുരത്താനുള്ള സംഘപരിവാർ അജണ്ടയുടെ ക്വട്ടേഷൻ ആണ് ഇടതുപക്ഷം ഏറ്റെടുത്തതെന്നും വി.ഡി സതീശൻ ആരോപിച്ചു.

ഇതിന് പിന്നാലെ, രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡിസിസി ഓഫീസിന് സംരക്ഷണം നൽകാനെത്തിയ പോലീസുകാരെ കോൺഗ്രസ് പ്രവർത്തകർ പുറത്താക്കി.

പൊലീസിനു നേരെ കോൺഗ്രസ് നേതാക്കൾ പൊട്ടിത്തെറിച്ചു.
‘നിങ്ങളുടെ സഹായത്തിൽ ഇത്തരം വൃത്തികേടുകൾ നടത്തിയിട്ട്, നിങ്ങൾ ഞങ്ങൾ സംരക്ഷണം നൽകുകയാണോ, ഒരു പോലീസുകാരനും ഇവിടെ വേണ്ട’ ടി.സിദ്ദീഖ് എംഎൽഎ പറഞ്ഞു.

‘എന്തിനാണ് ഞങ്ങളുടെ ഓഫീസിന് പോലീസിന്റെ സംരക്ഷണം. ഇന്നലെ അവർക്ക് എംപി ഓഫീസിന് സംരക്ഷണം നൽകാൻ കഴിഞ്ഞോ. ഡിസിസി പ്രസിഡന്റ് മുൻകൂട്ടി അറിയിച്ചിട്ടും സംരക്ഷണം ലഭിച്ചോ. എന്നിട്ട് ഇപ്പോഴവർ ഡിസിസി ഓഫീസിന് സംരക്ഷണം നൽകാൻ വന്നിരിക്കുന്നു. പ്രതിപക്ഷ നേതാവിന് സംരക്ഷണം നൽകാൻ ഞങ്ങളുണ്ട്. ഒരാളുടേയും സംരക്ഷണം ഇവിടെ വേണ്ട. ഈ ഗെയിറ്റിന് അപ്പുറത്തല്ലാതെ, ഇങ്ങോട്ടേക്ക് കടന്നുപോകരുത് പോകരുത് പോലീസ്’ ഐസി ബാലകൃഷ്ണൻ പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് പൊലീസ് സംഘം ഡിസിസി ഓഫിസ് ഗേറ്റിനു പുറത്തേക്ക്‌ മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *