• Home
  • kerala
  • ബിജെപി നേതാവിനെ സർക്കാർ അഭിഭാഷകനാക്കിയ നടപടി റദ്ദാക്കി

ബിജെപി നേതാവിനെ സർക്കാർ അഭിഭാഷകനാക്കിയ നടപടി റദ്ദാക്കി

ഇടുക്കിയിൽ ബിജെപി നേതാവിനെ സർക്കാർ അഭിഭാഷകനായി നിയമിച്ച നടപടി റദ്ദാക്കി. ബിജെപി നേതാവിന് നിയമനം നൽകിയതിന്റെ പേരിൽ സിപിഎമ്മിൽ അതൃപ്തിയും വിവാദവും ഉടലെടുത്തതിന് പിന്നാലെയാണ് സർക്കാർ നടപടി.

ഇടുക്കിയിലെ ബിജെപി നേതാവ് പി കെ വിനോജ് കുമാറിനെയാണ് ദേവികുളം സബ്കോടതിയിൽ അഡീഷണൽ പ്രോസിക്യൂട്ടർ, അഡീഷണൽ ഗവ. പ്ലീഡർ പദവിയിൽ നിയമിച്ചത്. ജൂണ്‍ ഒന്‍പതിന് ആണ് നെ‍ടുംങ്കണ്ടം സ്വദേശിയായ വിനോജ് കുമാറിനെ ദേവികുളം സബ് കോടതിയിലെ സര്‍ക്കാർ അഭിഭാഷകനായി നിയമിക്കുന്നത്. ജൂണ്‍ 15-ന് വിനോജ് ചുമതലയേറ്റു.

ബിജെപിയുടെ മുന്‍ ജില്ലാ കമ്മിറ്റിയംഗവും സജീവ പ്രവര്‍ത്തകനുമാണ് വിനോജ്. നടപടിയിൽ സിപിഎം അഭിഭാഷക സംഘടന എതിർപ്പ് അറിയിച്ച് രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഇടതു സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്ന വിനോജിന് നിയമനം നല്‍കിയതിനെതിരെ സിപിഎം പ്രാദേശിക നേതാക്കളടക്കം ജില്ലാ കമ്മിറ്റിയെ സമീപിച്ചു.

ചില ജില്ലാ നേതാക്കൾ ഇടപെട്ടാണ് ബിജെപി നേതാവിനെ സർക്കാർ അഭിഭാഷകനായി നിയമിച്ചിരിക്കുന്നതെന്നായിരുന്നു ആക്ഷേപം. മൂന്നാര്‍ എംഎല്‍എ എ രാജ ഇരുന്ന തസ്തികയായിരുന്നു ഇത്. ബിജെപി നേതാവിനെ നിയമിച്ചത് സിപിഎം ബിജെപി രഹസ്യധാരണയുടെ ഭാഗമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം.

വിനോജ് കുമാർ ബിജെപി, ഒബിസി മോർച്ച ഭാരവാഹിയായിരുന്നു. ഇത്തരക്കാരെ നിയമിക്കുന്നത് കോടതിയിൽ സർക്കാരിന്റെ നിലപാടിന് വിരുദ്ധമായി കാര്യങ്ങൾ അവതരിപ്പിക്കപ്പെടുമെന്നാണ് സിപിഎം പ്രവർത്തകർ ആരോപിച്ചിരുന്നത്.

ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് പ്ലീഡറായി നിയമിക്കപ്പെട്ട പി കെ വിനോജ് കുമാര്‍ പ്രതികരിച്ചിരുന്നു.
നിയമനത്തില്‍ അസ്വഭാവികത ഒന്നുമില്ലെന്നാണ് വിനോജ് കുമാറിന്‍റെ പ്രതികരണം. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ നിന്നു ലഭിച്ച രഹസ്യ റിപ്പോർട്ടും പരിശോധിച്ച ശേഷമാണ് നിയമ വകുപ്പ് പ്ലീഡറാക്കിയത്. ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും വിനോജ് കുമാര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *